
ഇന്ത്യ-സൗദി വ്യാപാരത്തിന് പുതിയ വാതിൽ തുറന്ന് ജിദ്ദയിലെ ജ്വല്ലറി എക്സ്‌പോ സമാപിച്ചു
|നൂറുകണക്കിന് സംരംഭകർ പങ്കെടുത്തു
ജിദ്ദ: ഇന്ത്യ-സൗദി വ്യാപാരത്തിന് പുതിയ വാതിൽ തുറന്ന് ജ്വല്ലറി എക്സ്‌പോ ജിദ്ദയിൽ സമാപിച്ചു. ഇരു രാജ്യങ്ങളും സംയുക്തമായി നടത്തിയ എക്സ്‌പോയിൽ നൂറുകണക്കിന് സംരംഭകർ പങ്കെടുത്തു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ മേൽനോട്ടത്തിലായിരുന്നു എക്സ്‌പോ.
സാജെക്സ് എന്ന പേരിൽ മൂന്നു ദിവസം നീണ്ട എക്സ്‌പോ ശനിയാഴ്ചയാണ് അവസാനിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഭരണ വ്യാപാരത്തിലും നിക്ഷേപത്തിലും പുതിയ സാധ്യതകൾ തുറക്കുന്നതായിരുന്നു എക്സ്‌പോ. ആഗോള ആഭരണ നിക്ഷേപ സമ്മേളനമാണ് എക്സ്‌പോയുടെ പ്രധാന ആകർഷണം. ആഭരണ വ്യവസായ രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ, വൈവിധ്യമാർന്ന സ്വർണാഭരണങ്ങളുടെയും രത്‌നാഭരണങ്ങളുടെയും പ്രദർശനം തുടങ്ങിയവ എക്സ്‌പോയുടെ ഭാഗമായി. ജ്വല്ലറി ഉൽപാദകർ, ഡിസൈനർമാർ, നിക്ഷേപകർ തുടങ്ങി 200 ലധികം പ്രദർശകരും 2000ത്തിലധികം വ്യാപാരികളും എക്സ്‌പോയിൽ പങ്കെടുത്തു.
ഇന്ത്യൻ ഡിസൈനർ അഷ്ഫാക്ക് ആൻഡ് ടീം സൗദി പങ്കാളികളുമായി സഹകരിച്ച് ജ്വല്ലറി-അപ്പാരൽ ഫാഷൻ ഷോയും സംഗീത പരിപാടികളും അരങ്ങേറി. സൗദി വ്യാവസായിക നിക്ഷേപ ഡെപ്യൂട്ടി മന്ത്രി എഞ്ചിനീയർ ഫഹദ് അൽ ജുബൈരി, ഇന്ത്യൻ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാൻ, ഫഹദ് അഹമ്മദ് ഖാൻ സൂരി എന്നിവർ സംബന്ധിച്ചു.