സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് മലയാളി; ദിയ ധനം നൽകി മോചിപ്പിക്കുവാൻ കൈകോര്‍ത്ത് മലയാളി സമൂഹം
|റഹീമിന്‍റെ മോചനത്തിനായി 33 കോടി രൂപ സമാഹരിക്കുവാനുള്ള ശ്രമത്തിലാണ് ഉന്നതരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സമിതി
വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‍ദുൽ റഹീമിനെ ദിയ ധനം നൽകി മോചിപ്പിക്കുവാൻ കൈകോര്‍ത്ത് റിയാദിലെ മലയാളി സമൂഹം. ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്നതിനിടെ അബദ്ധത്തിൽ സൗദി ബാലൻ കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീം ജയിലിലായത്. റഹീമിന്‍റെ മോചനത്തിനായി 33 കോടി രൂപ സമാഹരിക്കുവാനുള്ള ശ്രമത്തിലാണ് ഉന്നതരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സമിതി.
റിയാദിൽ സൗദി ബാലൻ അനസ് അൽശഹ്‌റി കാറിൽ വെച്ച് അബദ്ധത്തിൽ കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ 16 വർഷമായി റിയാദ് ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുകയാണ് കോഴിക്കോട് ഫറോക്കിലെ കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ അബ്ദുറഹീം. അബ്ദു റഹീമിന് മാപ്പ് നൽകാൻ ആദ്യം വിസമ്മദിച്ച സൗദി കുടുംബം ഇന്ത്യൻ എംബസ്സിയുടെയും റിയാദിൽ പ്രവർത്തിക്കുന്ന റഹീം നിയമ സഹായ സമിതിയുടെയും നിരന്തരമായ സമ്മർദ്ദത്തിനൊടുവിലാണ് മാപ്പ് നൽകാൻ തയ്യാറായത്. എന്നാൽ പതിനഞ്ച് മില്യൺ റിയാൽ അഥവാ ഏകദേശം മുപ്പത്തിമൂന്ന് കോടി രൂപയാണ് ദിയ ധനമായി കൊല്ലപ്പെട്ട സൗദി ബാലൻ്റെ കുടുംബം ആവശ്യപ്പെട്ടത്.
ഇതിനകം മൂന്ന് തവണ വധശിക്ഷക്ക് വിധിച്ച കേസ് നിലവിൽ അന്തിമ വിധിക്കായി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.സൌദി പ്രമുഖരെ കൂടാതെ നോർക്ക വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം എ യൂസഫലിയും സംഭവത്തിൽ ഇടപെട്ടിരുന്നു. റഹീമിൻ്റെ മോചന ശ്രമത്തിൽ ആഗോള തലത്തിലുള്ള മലയാളി സമൂഹത്തെയും സംഘടനകളെയും ചേർത്തുപിടിച്ച് 33 കോടിയെന്ന ഭീമമായ തുക കണ്ടെത്താനുള്ള ശ്രമം തുടരുവാനാണ് കഴിഞ്ഞ ദിവസം ഒത്തുച്ചേർന്ന റിയാദിലെ പൊതു സമൂഹത്തിൻ്റെ തീരുമാനം. ഇതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ തുടങ്ങിയവർ മുഖ്യ രക്ഷാധികാരികളായി എം.പി മാർ, എംഎൽഎ മാർ മത രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി രൂപീകരിച്ച ജനകീയ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും ദിയ ധനം സമാഹരിക്കുക.