< Back
Saudi Arabia
70ശതമാനത്തിലധികം ഹോട്ടലുകളും താമസത്തിന് സജ്ജം; സൗദി ഹജ്ജ്-ഉംറ മന്ത്രി
Saudi Arabia

70ശതമാനത്തിലധികം ഹോട്ടലുകളും താമസത്തിന് സജ്ജം; സൗദി ഹജ്ജ്-ഉംറ മന്ത്രി

Web Desk
|
10 Nov 2025 4:31 PM IST

വൃത്തി, സുരക്ഷ, ആരോഗ്യസംരക്ഷണം എന്നിവയിൽ ലോകോത്തര നിലവാരം പുലർത്തുന്നതാണ് സജ്ജീകരണങ്ങൾ

റിയാദ്: ഈ വർഷത്തെ ഹജ്ജിനായി സൗദിയിലെ എഴുപത് ശതമാനത്തിലധികം ഹോട്ടലുകളും താമസത്തിന് സജ്ജമാണെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ. ജിദ്ദയിൽ നടക്കുന്ന അഞ്ചാമത് ഹജ്ജ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വൃത്തി, സുരക്ഷ, ആരോഗ്യസംരക്ഷണം എന്നിവയിൽ ലോകോത്തര നിലവാരം പുലർത്തുന്നതാണ് സജ്ജീകരണങ്ങൾ. എയർ കണ്ടീഷനിങ്, വൈഫൈ, ഭക്ഷണം, ഗതാഗതം തുടങ്ങിയ സൗകര്യങ്ങളും തീർഥാടകർക്ക് ലഭിക്കും. ബാക്കിയുള്ള കെട്ടി‍ടങ്ങളിൽ സജ്ജീകരണങ്ങൾ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ഹജ്ജ് സീസൺ 50 വർഷത്തിനിടയിലെ ഏറ്റവും മികച്ചതായിരുന്നെന്നും മന്ത്രി അവകാശപ്പെട്ടു. ഹജ്ജ്, ഉംറ സേവന മേഖലയിലെ നിരവധി പുതിയ കരാറുകൾ ഉച്ചകോടിയിൽ ഒപ്പുവെക്കും. 300 മില്യൺ റിയാലിന്റെ വികസന പദ്ധതിക്ക് കഴിഞ്ഞ ദിവസം ധാരണയായിരുന്നു. ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

ഗസ്റ്റ്സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമിന്റെ സഹകരണത്തോടെ ഹജ്ജ്-ഉംറ മന്ത്രാലയമാണ് നാലു ദിവസം നീളുന്ന സമ്മേളനവും പ്രദർശനമേളയും ജിദ്ദയിൽ നടത്തുന്നത്. ഹജ്ജ്- ഉംറ സംവിധാനങ്ങളിലെ ഏറ്റവും പുതിയ സാങ്കേതിക പരിഹാരങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതാണ് പ്രദർശനം. ഇതിൽ ഹജ്ജ് തീർഥാടകരെയും ഉംറ നിർവഹിക്കുന്നവരെയും സഹായിക്കുന്ന ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുന്നുണ്ട് .

സേവനമേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ, അക്കാദമിക് പ്രമുഖർ, തീർഥാടന കാര്യ ഓഫീസുകളുടെ പ്രതിനിധികൾ എന്നിവർ സമ്മേളനത്തിന്റെ ഭാഗമാകും. 260 പ്രാദേശിക-അന്തർദേശീയ പ്രദർശകർ പവലിയനുകൾ ഒരുക്കി. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം സമ്മേളനത്തിൽ എത്തി ഇന്ത്യ–സൗദി ഹജ്ജ് കരാറിൽ ഒപ്പുവെച്ചിരുന്നു.


Similar Posts