< Back
Saudi Arabia
Saudi announced additional aid of 400 crores to Turkey and Syria
Saudi Arabia

തുർക്കിക്കും സിറിയയ്ക്കും 400 കോടിയുടെ അധിക സഹായം പ്രഖ്യാപിച്ച് സൗദി

Web Desk
|
21 Feb 2023 12:18 AM IST

മാതാപിതാക്കൾ നഷ്ടമായ കുഞ്ഞുങ്ങളെ സ്പോൺസർഷിപ്പിലൂടെ ഏറ്റെടുക്കാനും സൗദി ഭരണകൂടം തീരുമാനിച്ചു.

ജിദ്ദ: 300 താമസ കേന്ദ്രങ്ങളുൾപ്പെടെ തുർക്കിക്കും സിറിയക്കും 400 കോടിയുടെ അധിക സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ. ജനകീയ കലക്ഷനിലൂടെ സമാഹരിച്ച ആയിരം കോടിയിലധികം രൂപയ്ക്ക് പുറമെയാണിത്. മാതാപിതാക്കൾ നഷ്ടമായ കുഞ്ഞുങ്ങളെ സ്പോൺസർഷിപ്പിലൂടെ ഏറ്റെടുക്കാനും സൗദി ഭരണകൂടം തീരുമാനിച്ചു.

ആകെ 183 ദശലക്ഷം റിയാലിന്റെ പദ്ധതിയാണ് സൗദി പുതുതായി പ്രഖ്യാപിച്ചത്. പദ്ധതിയിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്- തുർക്കിയിലും സിറിയയിലുമായി വീടുകൾ നഷ്ടപ്പെട്ടവർക്ക് 300 താമസ കേന്ദ്രങ്ങളൊരുക്കും. ഇതിനായി 75 ദശലക്ഷം റിയാൽ ചെലവാക്കും. 'അവർ പുഞ്ചിരിക്കട്ടെ' എന്ന പേരിൽ ഭൂകമ്പത്തിലൂടെ അനാഥരായ മക്കളെ ഏറ്റെടുക്കും.

വിദ്യാഭ്യാസവും ചെലവും സൗദി വഹിക്കും. 40 ദശലക്ഷം റിയാൽ ഇതിനായിരിക്കും. 18 ദശലക്ഷം റിയാലിന്റെ സേവന പ്രവർത്തനങ്ങളും സൗദി പൂർത്തിയാക്കും. 17.8 ദശലക്ഷം ചെലവഴിച്ച് മെഡിക്കൽ സഹായം നൽകും. കുടിവെള്ളം, ശുചീകരണ സംവിധാനങ്ങൾക്കും 60 ലക്ഷം റിയാൽ നൽകും.

രണ്ട് കോടി റിയാൽ അടിയന്തര മെഡിക്കൽ സേവനങ്ങൾക്കാണ്. സൗദിയിൽ നിന്നും ഭക്ഷണം, മരുന്ന്, പാർപ്പിട സംവിധാനം എന്നിവയുമായി നിരന്തരം വിമാന സർവീസ് തുടരുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ പദ്ധതി. ഇരു രാജ്യങ്ങളും ഭൂകമ്പത്തിൽ നിന്ന് കരകയറും വരെ കൂടെ സൗദിയുണ്ടാകുമെന്ന് ഭരണാധികാരി സൽമാൻ രാജാവും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാനും പ്രഖ്യാപിച്ചിരുന്നു.

Similar Posts