
ഇനിയും സ്വകാര്യ സ്കൂളുകൾ വേണം; സ്വകാര്യ മേഖലാ പങ്കാളിത്തം വർധിപ്പിക്കാനൊരുങ്ങി സൗദി
|2030-ഓടെ വിദ്യാഭ്യാസത്തിനായി ഏകദേശം 50,000 കോടി റിയാൽ നിക്ഷേപിക്കും
റിയാദ്: സൗദി അറേബ്യക്ക് ഇനിയും 1,200 പുതിയ സ്വകാര്യ സ്കൂളുകൾ വേണം. ഇതിനായി സ്വകാര്യ മേഖലാ പങ്കാളിത്തം വർധിപ്പിക്കുന്ന പദ്ധതി സജീവമാക്കി. കഴിഞ്ഞ ഒരു വർഷം മാത്രം 199 വിദേശ കമ്പനികൾക്കാണ് വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിക്കാൻ അനുമതി നൽകിയത്. സൗദിയിലെ പൊതുവിദ്യാഭ്യാസ മേഖലയിലും സ്വകാര്യവത്കരണം ശക്തമാക്കുകയാണ്.
2030-ഓടെ വിദ്യാഭ്യാസത്തിനായി ഏകദേശം 50,000 കോടി റിയാൽ നിക്ഷേപിക്കാനാണ് സൗദിയുടെ പദ്ധതി. മുഴുവൻ വിദ്യാഭ്യാസ സംവിധാനത്തെ തന്നെ പുതുക്കിപ്പണിയുകയാണ് ലക്ഷ്യം. നേരത്തെ പൊതു വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാം സർക്കാർ നിയന്ത്രണത്തിൽ മാത്രമായിരുന്നു. പുതിയ രീതി അനുസരിച്ച് സർക്കാരും സ്വകാര്യവും വിദേശ കമ്പനികളും ഒന്നിച്ചുള്ള മിശ്രിത മാതൃകയാണ് നടപ്പാക്കുക. ഇതിനായി കഴിഞ്ഞ ഒരു വർഷം മാത്രം 199 വിദേശ കമ്പനികൾക്ക് വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിക്കാൻ അനുമതി നൽകി.
അന്താരാഷ്ട്ര നിലവാരത്തിൽ കിന്റർഗാർട്ടൻ തലം മുതൽ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യം. നിലവിലെ സർക്കാർ സ്കൂളുകളെ സ്വകാര്യ മേഖലക്ക് ഭാഗികമായി കൈമാറുകയും ചെയ്യും. വിദേശ നിക്ഷേപകർക്ക് എളുപ്പത്തിൽ വരാൻ അവസരം ഒരുക്കുന്നതാണ് നിലവിലെ ചിത്രം. വിദ്യാഭ്യാസ മേഖലയിൽ തൊഴിലവസരങ്ങളും ഇതോടെ കൈവരും.