
വ്യാപാര തട്ടിപ്പ് തടയാൻ പരിശോധന ശക്തമാക്കി സൗദി
|2025 രണ്ടാം പാദത്തിൽ 1,71,000 പരിശോധനകൾ സംഘടിപ്പിച്ചു
ദമ്മാം: സൗദിയിൽ വ്യാപാര തട്ടിപ്പുകൾ തടയുന്നതിനുള്ള പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം. ഈ വർഷം രണ്ടാം പാദത്തിൽ സംഘടിപ്പിച്ചത് 1,71,000 പരിശോധനകളാണെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വ്യാപാര മേഖലയുടെ ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തി വരുന്നത്.
രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായാണ് പരിശോധനകൾ സംഘടിപ്പിച്ചത്. പരിശോധനകളിൽ 1.8 ദശലക്ഷം ഉൽപന്നങ്ങൾ പിടിച്ചെടുത്തു. വാണിജ്യ തട്ടിപ്പുമായി ബന്ധപ്പെട്ട 12 കേസുകളിൽ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ വാണിജ്യ നിബന്ധനകൾ പാലിക്കുന്നതിൽ സ്ഥാപനങ്ങളുടെ പ്രതിബദ്ധത നിരക്ക് 94.8 ശതമാനമായി ഉയർന്നതായും മന്ത്രാലയം അധികൃതർ പറഞ്ഞു. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് പരിശോധനകൾ. കാമ്പയിനിലൂടെ ഒമ്പത് വ്യത്യസ്ത വാണിജ്യ പ്രവർത്തന മേഖലകളിലായാണ് പരിശോധനകൾ നടത്തിയത്.