
കനത്ത ചൂടിന് ശമനമില്ലാതെ സൗദി അറേബ്യ
|രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 50 ഡിഗ്രി സെൽഷ്യസ് അൽഹസ്സയിൽ രേഖപ്പെടുത്തി
ദമ്മാം: കൊടും ചൂടിന് ശമനില്ലാതെ സൗദി അറേബ്യ. രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 50 ഡിഗ്രി സെൽഷ്യസ് ഇന്ന് കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സ നഗരത്തിൽ രേഖപ്പെടുത്തി. ഇത് രണ്ടാം തവണയാണ് അൽഹസ്സയിൽ താപനില അൻപതിലെത്തുന്നത്. ജൂലൈ പതിനെട്ടിനാണ് ഈ വർഷത്തെ റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. 51 ഡിഗ്രി സെൽഷ്യസ്.
കിഴക്കൻ പ്രവിശ്യയുടെ മറ്റു ഭാഗങ്ങളായ ദമ്മാം ഹഫർബാത്തിൻ നാരിയ ഭാഗങ്ങളിൽ 49 ഡിഗ്രിയാണ് ഇന്ന് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളായ റിയാദ്, അൽഖസ്സീം, മക്ക, മദീന പ്രവിശ്യകളിലും താപനില 48 ഡിഗ്രി വരെ ഉയർന്നു. ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഉച്ച സമയങ്ങളിൽ പുറം ജോലികൾക്ക് ഏർപ്പെടുത്തിയ വിലക്ക് കൃത്യമായി പാലിക്കാൻ ബന്ധപ്പെട്ട മന്ത്രാലയം ആവശ്യപ്പെട്ടു.
നിയമം ലംഘനങ്ങൾ നിരീക്ഷിക്കാൻ ശക്തമായ പരിശോധനയും സംഘടിപ്പിച്ചു വരുന്നുണ്ട്. നിലവിലനുഭവപ്പെട്ടു വരുന്ന കടുത്ത ചൂട് വാരാന്ത്യം വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൂര്യപ്രകാശം നേരിട്ടേൽക്കാതിരിക്കുവാനും ശരീരത്തിലെ നിർജ്ജലീകരണം തടയുന്നതിനും ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രാലയവും നിർദ്ദേശം നൽകി.