
സൗദിയിൽ തൊഴിൽ യോഗ്യതാ പരീക്ഷ ആരംഭിച്ചു
|നിലവിൽ ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്ന തൊഴിൽ ചെയ്യാൻ യോഗ്യതയുണ്ടെന്ന് തിയറി, പ്രാക്ടിക്കൽ പരീക്ഷകളിലൂടെയാണ് തൊഴിലാളികൾ തെളിയിക്കേണ്ടത്
സൗദിയിൽ തൊഴിൽ യോഗ്യതാ പരീക്ഷ ആരംഭിച്ചു. തൊഴിലാളികൾക്ക് തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ പാസാകാൻ മൂന്ന് അവസരങ്ങളാണ് ലഭിക്കുക. പരീക്ഷ പാസാകാത്തവർക്ക് തൊഴിൽ പെർമിറ്റ് പുതുക്കി നൽകില്ല.
തൊഴിലാളികളുടെ തൊഴിൽ വൈദഗ്ദ്ധ്യം തെളിയിക്കുന്നതിനായി ജൂലൈ മുതൽ തൊഴിൽ യോഗ്യതാ പരീക്ഷ നടത്തുമെന്ന് നേരത്തെ തന്നെ മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരുന്നു. നിലവിൽ ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്ന തൊഴിൽ ചെയ്യാൻ യോഗ്യതയുണ്ടെന്ന് തിയറി, പ്രാക്ടിക്കൽ പരീക്ഷകളിലൂടെയാണ് തൊഴിലാളികൾ തെളിയിക്കേണ്ടത്. ഇതിനായി ഓരോ തൊഴിലാളിക്കും മൂന്ന് അവസരങ്ങളാണ് ലഭിക്കുക.
ഇതിനിടയിൽ പരീക്ഷ പാസാകാൻ സാധിക്കാത്തവരുടെ വർക്ക് പെർമിറ്റ് പുതുത്തി നൽകില്ലെന്ന് തൊഴിൽ സാമുഹിക വികസന മന്ത്രാലയം അറിയിച്ചു. 23 തൊഴിൽ മേഖലകളിലുള്ള ആയിരത്തോളം വരുന്ന വിദഗ്ധ പ്രൊഫഷണലുകളിലുളളവർക്ക് പരീക്ഷ നിർബന്ധമാകും. അറബി, ഇഗ്ലീഷ്, ഹിന്ദി, ഉറുദു, ഫിലിപ്പിനോ എന്നീ ഭാഷകളിലായാണ് പരീക്ഷ നടത്തുക. പരീക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ആഗോള നിലവാരത്തിനനുസരിച്ച് തൊഴിൽ വിപണിയുടെ ഗുണനിലവാരം ഉയർത്തുകയും, തൊഴിലാളികളുടെ തൊഴിൽ മികവ് ഉറപ്പ് വരുത്തുകയുമാണ് ലക്ഷ്യം.
ജീനവക്കാരുടെ എണ്ണത്തിനനുസരിച്ച് അഞ്ച് വിഭാഗങ്ങളാക്കി തിരിച്ചാണ് പരീക്ഷ നടപടികൾ പൂർത്തിയാക്കുക. ആദ്യഘട്ടമെന്നോണം മൂവായിരമോ അതിൽ കൂടുതലോ ജീവനക്കാരുള്ള വൻകിട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ് ഇന്ന് മുതൽ പരീക്ഷ ആരംഭിച്ചത്. തൊട്ടടുത്ത മാസങ്ങളിലായി 500 മുതൽ 2999 വരെ ജീവനക്കാരുള്ള വലിയ സ്ഥപാനങ്ങളിലേയും, 50 മുതൽ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് പരീക്ഷ നടത്തും.
അതിന് ശേഷം 6 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെയും, തുടർന്ന് 1 മുതൽ അഞ്ച് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുമാണ് പരീക്ഷ നടത്തുക. അടുത്ത വർഷം ജനുവരിയിൽ പദ്ധതിയുടെ അവസാനഘട്ടം ആരംഭിക്കുന്നതോടെ മുഴുവൻ മേഖലകളിലെയും തൊഴിലാളികൾക്ക് പരീക്ഷ നിർബന്ധമാകും. പുതിയ വിസയിൽ സൗദിയിലേക്ക് വരുന്നവർക്ക് അവരവരുടെ രാജ്യത്ത് വെച്ച് തന്നെ തെരെഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്ന തൊഴിൽ നൈപുണ്യ പരീക്ഷ പാസായാൽ മാത്രമേ വിസ സ്റ്റാമ്പ് ചെയ്ത് ലഭിക്കൂ.