< Back
Saudi Arabia
സൗദിയിൽ മലയാളിയെ കൊന്ന കേസ്; ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ നടപ്പാക്കി
Saudi Arabia

സൗദിയിൽ മലയാളിയെ കൊന്ന കേസ്; ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ നടപ്പാക്കി

Web Desk
|
1 Jan 2025 9:38 PM IST

മലപ്പുറം പറപ്പൂർ സൂപ്പിബസാറിലെ നമ്പിയാടത്ത് കുഞ്ഞലവിയെ കൊന്ന കേസിലാണ് ശിക്ഷ നടപ്പാക്കിയത്

ജിദ്ദ: ജിദ്ദയിൽ മലയാളിയെ കൊന്ന കേസിൽ ഈജിപ്ഷ്യൻ പൗരന് വധശിക്ഷ നടപ്പാക്കി. മലപ്പുറം പറപ്പൂർ സൂപ്പിബസാറിലെ നമ്പിയാടത്ത് കുഞ്ഞലവിയെ കൊന്ന കേസിലാണ് ശിക്ഷ നടപ്പാക്കിയത്. ഈജിപ്ഷ്യൻ പൗരൻ അഹമ്മദ് ഫുആദിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. 2021 ആഗസ്റ്റ് 1ന് ഇദ്ദേഹത്തിനെ ട്രക്കിൽ വെച്ച് കൊള്ളയടിച്ച ശേഷം കൊന്നെന്നായിരുന്നു കേസ്.

കുഞ്ഞലവിയെ ഓഗസ്റ്റ് മൂന്നിനാണ് ജിദ്ദയിൽ വാഹനത്തിനകത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. 42 വയസ്സായിരുന്നു അന്ന് പ്രായം. ജോലി കഴിഞ്ഞ് എത്തേണ്ട സമയമായിട്ടും താമസ സ്ഥലത്ത് തിരിച്ചെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് മക്ക-മദീന എക്സപ്രസ് ഹൈവേയിൽ താനോടിച്ചിരുന്ന വാഹനത്തിനകത്ത് കുത്തേറ്റ നിലയിൽ കുഞ്ഞലവിയെ കണ്ടെത്തിയത്. കമ്പനിയിൽ അടക്കേണ്ടിയിരുന്ന പണവും നഷ്ടമായതായി കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, കൂടെ യാത്ര ചെയ്തിരുന്ന ഈജിപ്ഷ്യൻ പൗരനെ പ്രതിയെന്ന് കണ്ടെത്തി പിടികൂടുകയും ചെയ്തു. ഈജിപ്തിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ജിദ്ദ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തുടർന്ന് വേഗത്തിൽ കോടതി നടപടികൾ നീങ്ങി. ഹീനമായ കൊലപാതകത്തിനുള്ള വധശിക്ഷ എല്ലാ കോടതികളും ശരിവെച്ചതോടെ ഇന്ന് വധശിക്ഷ നടപ്പാക്കി. ഉമ്മയും ഭാര്യയും, രണ്ട് മക്കളും അടങ്ങുന്ന കുടുംബം കോട്ടക്കൽ ചാപ്പനങ്ങാടിയിലെ പാപ്പായിലെ വാടക വീട്ടിലായിരുന്നു അന്ന് താമസം. ഒന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ നിന്നും അവധികഴിഞ്ഞ് കുഞ്ഞലവി സൗദിയിൽ തിരിച്ചെത്തിയത്. മറ്റൊരാളുടെ സ്വത്ത് കൊള്ളയടിച്ച് ജീവിതം അപഹരിക്കാൻ ഒരാൾക്കും അധികാരമില്ലെന്ന് വിധിക്ക് പിന്നാലെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മനുഷ്യരുടെ അന്തസ്സ്, സ്വത്ത്, സ്വകാര്യത, സുരക്ഷ എന്നിവ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. രാജ്യത്തുള്ള മനുഷ്യരുടെ സുരക്ഷക്കായി കടുത്ത ശിക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ല. ക്രൂരത ആര് ചെയ്താലും ഇതാകും വിധിയെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.




Similar Posts