
ഇന്ന് സൗദിയുടെ സ്ഥാപക ദിനം
|സൗദിയിലെങ്ങും സാംസ്കാരിക പരിപാടികൾ
റിയാദ്: 1727ൽ ആദ്യ രാജ്യം സ്ഥാപിച്ചതിന്റെ ഓർമ പുതുക്കി സൗദി അറേബ്യ സ്ഥാപക ദിനം ആഘോഷിക്കുന്നു. മൂന്ന് നൂറ്റാണ്ടുകളുടെ പാരമ്പര്യം പറയുന്ന സാംസ്കാരിക പരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും രാജ്യത്ത് അരങ്ങേറുകയാണ്. റമദാൻ ആയതിനാൽ രാത്രി പ്രാർഥനാ സമയം കഴിഞ്ഞാണ് പരിപാടികളെല്ലാം.
1727 ല്‍ അതായത് ഹിജ്റ വര്‍ഷം 1139ല്‍ ഇമാം മുഹമ്മദ് ബിന്‍ സഊദാണ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചത്. റിയാദിലെ ദിരിയ്യ ആസ്ഥാനമായിട്ടായിരുന്നു അത്. ഇപ്പോഴത്തെ ഭരണാധികാരി സൽമാൻ രാജാവിന്റെ അഞ്ചാം പിതാമഹനാണ് ഇമാം മുഹമ്മദ് ബിൻ സഊദ്. 1687–1765 വരെയായിരുന്നു ആ ഭരണം. അതിന്റെ ഓര്‍മ പുതുക്കുകയാണ് സ്ഥാപക ദിനം അഥവാ ഫൗണ്ടേഷൻ ഡേയിലൂടെ രാജ്യം.
ആദ്യ സൗദി രാഷ്ട്രം രൂപം കൊണ്ട ദിരിയ്യയിൽ പൈതൃക പരിപാടികളും തുടരുന്നുണ്ട്. സൗദിയുടെ ചരിത്രം പറയുന്ന ഭൂപ്രദേശങ്ങൾ, പഴയകാല ചിത്രങ്ങൾ, നൂറ്റാണ്ടുകൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, അക്കാലത്തെ തെരുവ് ചന്ത എന്നിവയെല്ലാം പുനരാവിഷ്കരിച്ചാണ് വിവിധ ഭാഗങ്ങളിലെ ആഘോഷങ്ങൾ.
2022 വരെ ദേശീയ ദിനം മാത്രമായിരുന്നു രാഷ്ട്രത്തിന്റെ ആഘോഷമെന്ന നിലക്ക് സൗദിക്ക് ഉണ്ടായിരുന്നത്. അത് സെപ്തംബർ 23നാണ്. 1932ൽ നജ്ദ് ഹിജാസ് മേഖലകൾ ഒന്നിപ്പിച്ച് സൗദി അറേബ്യയെന്ന ആധുനിക രാഷ്ട്രം രൂപീകരിച്ചതിന്റെ ഓർമപ്പെടുത്തൽ. അത് നടപ്പാക്കിയത് അബ്ദുൽ അസീസ് അൽ സഊദ് രാജാവായിരുന്നു. സ്ഥാപക ദിനത്തിലൂടെ പക്ഷേ മൂന്ന് പതിറ്റാണ്ട് നീളുന്ന പൈതൃകമാണ് ആഘോഷിക്കുന്നത്.