< Back
Gulf
സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളിൽ ഉടൻ സൗദിവൽക്കരണമില്ല
Gulf

സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളിൽ ഉടൻ സൗദിവൽക്കരണമില്ല

Web Desk
|
20 Jun 2021 12:47 AM IST

മലയാളികളുൾപ്പെടെ വിദേശികൾക്ക് ആശ്വാസം; സ്വദേശിവൽക്കരണം പഠനത്തിനുശേഷം മാത്രമെന്ന് മന്ത്രാലയം

സൗദിയിൽ ഉയർന്ന തസ്തികകളിലെ സ്വദേശിവൽക്കരണം വേഗത്തിൽ നടപ്പാക്കില്ല. ഇത് സംബന്ധിച്ച് സർക്കാർ ഏജൻസികളുമായി സഹകരിച്ച് പഠനം നടത്തിവരികയാണ്. അതിനുശേഷം മാത്രമേ ഉന്നത തസ്തികളിലെ സൗദിവൽക്കരണം സംബന്ധിച്ച് തീരുമാനമുണ്ടാകൂ. മാനവ വിഭവശേഷി വികസന മന്ത്രാലത്തിലെ തൊഴിൽ നയങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് അൽ ഷർക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പരിഷ്‌കരിച്ച നിതാഖാത്ത് എന്ന വിഷയത്തിൽ ശർഖിയ്യ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അഹമ്മദ് അൽ ഷർക്കി. സ്വകാര്യ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകൾ സ്വദേശിവൽക്കരിക്കുമ്പോൾ സന്തുലിതാവസ്ഥ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതിയായ കഴിവുകളും യോഗ്യതകളുമുള്ള സ്വദേശികളുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. അതിന് ആവശ്യമായ പരിചയസമ്പത്തും അറിവുകളും ഘട്ടംഘട്ടമായി ആർജ്ജിക്കാൻ സ്വദേശികൾക്ക് അവസരമൊരുക്കും. ഉന്നത തസ്തികകളിലെ സ്വദേശിവൽക്കരണത്തിന് വിദേശ നിക്ഷേപങ്ങൾ സ്വീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ഉയർന്ന തസ്തികകളിൽ തിരക്കിട്ട് സൗദിവൽക്കരണം നടപ്പാക്കില്ലെന്നാണ് അഹമ്മദ് അൽ ഷർക്കി നൽകുന്ന സൂചന. ഇതിലൂടെ മലയാളികളുൾപ്പെടെ നിരവധി വിദേശികൾക്ക് താൽക്കാലികാശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Similar Posts