< Back
UAE
The first flight arrived in Abu Dhabi with 15 injured Palestinian children, Malayalam world news
UAE

ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ 15 ഫലസ്തീന്‍ കുഞ്ഞുങ്ങളെ യു.എ.ഇയിലെത്തിച്ചു

Web Desk
|
18 Nov 2023 1:37 PM IST

ആയിരം ഫലസ്തീന്‍ കുട്ടികളെ യു.എ.ഇയില്‍ എത്തിച്ചു ചികിത്സിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്

അബൂദബി: പരിക്കേറ്റ 15 ഫലസ്തീന്‍ കുഞ്ഞുങ്ങളുമായി ആദ്യ വിമാനം അബൂദബിയിലെത്തി. ആയിരം ഫലസ്തീന്‍ കുട്ടികളെ യു.എ.ഇയില്‍ എത്തിച്ചു ചികിത്സിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. 15 കുട്ടികളും കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ട്. ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളത്തിൽനിന്നാണ് വിമാനം അബൂദബിയിലെത്തിയത്.

അതിനിടെ, ഒരു മണിക്കൂറിനകം ആശുപത്രി ഒഴിയാൻ ഇസ്രായേൽ സൈന്യം അന്ത്യശാസനം നൽകിയതായാണ് അൽശിഫ വൃത്തങ്ങൾ നൽകുന്ന വിവരം. ആശുപത്രി നേരത്തെ തന്നെ ഇസ്രായേൽ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഇങ്ങോട്ടുള്ള ജല-വൈദ്യുതിബന്ധങ്ങളെല്ലാം വിച്ഛേദിച്ചു. ഇതേതുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലെ 22 രോഗികളാണു കഴിഞ്ഞ ദിവസം മരിച്ചത്.

നവംബർ 11നുശേഷം കുഞ്ഞുങ്ങളടക്കം 40 രോഗികൾ ആശുപത്രിയിൽ മരിച്ചതായി അൽശിഫ വൃത്തങ്ങൾ അറിയിച്ചു. ആശുപത്രിയിൽ ആയിരക്കണക്കിനു രോഗികൾ കുടുങ്ങിക്കിടക്കുകയാണ്. ആശുപത്രി കെട്ടിടങ്ങൾ ഇസ്രായേൽ തകർത്തതായും റിപ്പോർട്ടുണ്ട്.

ഒക്ടോബർ ഏഴിന് ഇസ്രായേൽ ഗസ്സയിൽ ആരംഭിച്ച ആക്രമണത്തിൽ ഇതിനകം 12,000 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. പതിനായിരക്കണക്കിനു പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Summary: 15 Palestinian children injured in the Israeli attack were brought to the UAE

Similar Posts