< Back
UAE
വൈദ്യുതി ഉൽപാദനത്തിന് ഗ്യാസ്; ദുബൈയും അബുദാബിയും കരാറായി
UAE

വൈദ്യുതി ഉൽപാദനത്തിന് ഗ്യാസ്; ദുബൈയും അബുദാബിയും കരാറായി

Web Desk
|
9 Sept 2022 11:11 PM IST

അബുദാബി: വൈദ്യുതി ഉൽപാദിപ്പിക്കാൻ കൽക്കരിക്ക് പകരം ഗ്യാസ് ഉപയോഗിക്കുന്നതിന് ദുബൈയും അബുദാബിയും തമ്മിൽ കരാറായി. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം, അബൂദബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് സുപ്രധാന കരാർ ഒപ്പിട്ടത്. അബൂദബിയുടെ എണ്ണ കമ്പനിയായ അഡ്നോക്കും, ദുബൈ സപ്ലൈസ് അതോറിറ്റിയും തമ്മിലാണ് കരാർ.

കരാർ പ്രകാരം ദുബൈ ഹസിയാൻ പവർ കോംപ്ലക്‌സിലെ വൈദ്യുതി ഉൽപ്പാദാനത്തിന് കൽക്കരിക്ക് പകരം അഡ്‌നോക് പ്രകൃതിവാതകം ലഭ്യമാക്കും. 2050 തോടെ സമ്പൂർണ പരിസ്ഥിതി സൗഹൃദ ഊർജോൽപാദനം എന്ന യു എ ഇയുടെ ലക്ഷ്യം കൈവരിക്കാനാണ് വൈദ്യുതിക്കുള്ള ഇന്ധനം മാറ്റുന്നത്.

കൽക്കരിക്ക് പകരം പ്രകൃതിവാതകം ഉപയോഗിച്ചാൽ കാർബൺ വികിരണം ഗണ്യമായി കുറക്കാനാകും. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ 1200 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള പ്ലാന്റാണ് ഹസിയാൻ പവർ കോംപ്ലക്സ്. വൈദ്യുതി ഉൽപാദനത്തിന് കൽക്കരിയും ഗ്യാസും ഉപയോഗിക്കാൻ കഴിയുന്ന വിധമാണ് ഈ പ്ലാന്റ് രൂപകൽപന ചെയ്തതെങ്കിലും പരിസ്ഥിതി സംരക്ഷണത്തിനായി ഗ്യാസ് ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. കരാർ അബൂദാബിയും ദുബൈയും തമ്മിലെ ഊർജ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ദുബൈ സുപ്രീം കൗൺസിൽ ഓഫ് എനർജി ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു. രാഷ്ട്രീയ അനിശ്ചിതത്വവും ഊർജവിലയിലെ ചാഞ്ചാട്ടവും കാരണം പല രാജ്യങ്ങളും കൽക്കരിയിലേക്ക് മടങ്ങുന്നകാലമാണിത് പക്ഷെ, യു.എ.ഇ ഊർജ മേഖലയെ കാർബർ മുക്തമാക്കാനുള്ള പ്രതിബദ്ധത നിറവേറ്റുകയാണെന്ന് അധികൃതർ പറഞ്ഞു.

Similar Posts