
ഇന്ത്യ-പാക് മത്സരം നാളെ; സ്റ്റേഡിയത്തിൽ കർശന സുരക്ഷ
|സെൽഫി സ്റ്റിക്കിനും, കൊടികൾക്കും വിലക്ക്
ദുബൈ: ഏഷ്യാകപ്പിൽ ഇന്ത്യ-പാക് പോരാട്ടം നാളെ. പഹൽഗാം ആക്രമണത്തോടെ ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായതിന് പിന്നാലെ നടക്കുന്ന ആദ്യ മത്സരമാണിത്. മുൻകരുതൽ നടപടികളുടെ ഭാഗമായി സ്റ്റേഡിയത്തിൽ സുരക്ഷ കൂടുതൽ കർശനമാക്കി. സെൽഫി സ്റ്റിക്ക് മുതൽ കൊടികൾക്ക് വരെ വിലക്ക് ഏർപ്പെടുത്തി.
ഇന്ത്യയിൽ കളിക്കാൻ പാകിസ്താനും, പാകിസ്താനിൽ കളിക്കാൻ ഇന്ത്യയും തയാറല്ലാത്ത സാഹചര്യത്തിലാണ് ഏഷ്യാകപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങൾ യു.എ.ഇയിലേക്ക് ചേക്കേറിയത്. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകർ തടിച്ചുകൂടുന്ന വേദി കൂടിയാണ് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.
സ്റ്റേഡിയത്തിലെ സുരക്ഷാനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാൻ വിലക്കുള്ള വസ്തുക്കളുടെ പട്ടികയും പുറത്തിറക്കി. റിമോട്ട് നിയന്ത്രിത ഉപകരണങ്ങൾ, മൃഗങ്ങൾ, വിഷ പദാർഥങ്ങൾ, പവർ ബാങ്ക്, പടക്കം, ലേസർ പോയിന്റർ, ഗ്ലാസ് വസ്തുക്കൾ, സെൽഫി സ്റ്റിക്ക്, മോണോപോഡ്, കുട, മൂർച്ചയുള്ള ഉപകരണങ്ങൾ, പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ, കൊടികൾ ബാനറുകൾ എന്നിവക്കെല്ലാം വിലക്കുണ്ട്. നിയമം ലംഘിച്ചാൽ 5000 ദിർഹം മുതൽ 30,000 ദിർഹം വരെ പിഴയും മൂന്ന് മാസം തടവും ശിക്ഷ ലഭിക്കും.