< Back
UAE
ഇന്ത്യ - യു.എ.ഇ സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽ വന്നു
UAE

ഇന്ത്യ - യു.എ.ഇ സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽ വന്നു

Web Desk
|
1 May 2022 10:15 PM IST

പുതിയ കരാർ പ്രകാരം ഇറക്കുമതി ചുങ്കമില്ലാത്ത ചരക്ക് നീക്കം പെരുന്നാളിന് ശേഷം ആരംഭിക്കുമെന്നാണ് സൂചന

ദുബൈ: ഇന്ത്യ- യു.എ.ഇ സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽ വന്നു. പുതിയ കരാർ പ്രകാരം ഇറക്കുമതി ചുങ്കമില്ലാത്ത ചരക്ക് നീക്കം പെരുന്നാളിന് ശേഷം ആരംഭിക്കുമെന്നാണ് സൂചന. ഇരുരാജ്യങ്ങളിലെയും ബിസിനസ് മേഖലക്ക് ഏറെ സഹായകരമാകുന്ന കരാറാണിത്.

മാർച്ചിലാണ് ഇന്ത്യയും യു.എ.ഇയും സി.ഇ.പി.എ ഒപ്പുവെച്ചത്. നിശ്ചിത ഉൽപ്പന്നങ്ങൾക്ക് ഇരുരാജ്യങ്ങളിലേക്കും അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം ഒഴിവാകുമെന്നതാണ് കരാറിലെ ഏറ്റവും വലിയ ഗുണം. കേരളത്തിൽ നിന്നടക്കമുള്ള സംരംഭകർക്ക് ഏറെ ഗുണം ചെയ്യുന്ന നടപടിയാണിത്. കേരളത്തിൽ നിർമിക്കുന്ന നിരവധി ഉൽപന്നങ്ങൾ യു.എ.ഇയിലെ സൂപ്പർമാർക്കറ്റുകളിലും ചെറിയ സ്ഥാപനങ്ങളിലും വിൽപനക്കെത്തുന്നുണ്ട്. അഞ്ച് ശതമാനം നികുതി ഇളവ് ലഭിക്കുന്നതോടെ വാണിജ്യ ഇടപാടുകൾ വർധിക്കുകയും ലാഭം കൂടുകയും വില കുറയുകയും ചെയ്യും.

മാത്രമല്ല, ഇന്ത്യയിൽ നിന്ന് യു.എ.ഇയിൽ എത്തിച്ച ശേഷം ആഫ്രിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്ന നിരവധി ഉൽപന്നങ്ങളുണ്ട്. ഇവക്കും പുതിയ കരാർ ഗുണം ചെയ്യും. യു.എ.ഇയിൽ വിൽപന വർധിക്കുന്നതോടെ ഇന്ത്യയിൽ ഉദ്പാദനം കൂടും. ഇത്‌തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോൺ, ഭക്ഷ്യ വസ്തുക്കൾ, വസ്ത്രം, ആഭരണം, കായിക ഉപകരണങ്ങൾ, മരുന്ന്, ചികിത്സ ഉപകരണം, കൃഷി ഉൽപന്നങ്ങൾ, മത്സ്യം തുടങ്ങിയവക്കെല്ലാം അഞ്ച് ശതമാനം നികുതി ഇളവ് ലഭിക്കും. നിലവിൽ ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉൽപന്നങ്ങൾക്കും ഇളവ് ലഭിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. അടുത്ത 5-10 വർഷത്തിനുള്ളിൽ എല്ലാ ഉൽപന്നങ്ങളെയും കസ്റ്റംസ് തിരുവയിൽ നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യം.

Similar Posts