< Back
UAE
സ്വകാര്യവൽകരിച്ചിട്ടും സ്വഭാവം മാറാതെ എയർ ഇന്ത്യ; അബൂദബിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വിമാനം വൈകിയത് 24 മണിക്കൂർ
UAE

സ്വകാര്യവൽകരിച്ചിട്ടും സ്വഭാവം മാറാതെ എയർ ഇന്ത്യ; അബൂദബിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വിമാനം വൈകിയത് 24 മണിക്കൂർ

Web Desk
|
28 May 2022 12:18 AM IST

യാത്രമുടങ്ങിയവർക്ക് വേണ്ടത്ര സൗകര്യമൊരുക്കാൻ വിമാനകമ്പനി തയാറായില്ലെന്നും പരാതി

സ്വകാര്യവൽകരിച്ചിട്ടും സ്വഭാവം മാറാതെ എയർ ഇന്ത്യ. അബൂദബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകിയത് 24 മണിക്കൂറാണ്. ഇന്നലെ രാത്രി ഒമ്പതരക്ക് പോകേണ്ട വിമാനം ശനിയാഴ്ച വരെ വൈകും എന്ന് അറിയിച്ചെങ്കിലും യാത്രക്കാരുടെ ശക്തമായ പ്രതിഷേധത്തെ തുടന്ന് അൽപം മുമ്പ് വിമാനം തിരുവനന്തപുരത്തേക്ക് പറന്നു.

വ്യാഴാഴ്ച രാത്രി ഒമ്പതിന് തിരുവന്തപുരത്തേക്ക് പറക്കേണ്ട IX358 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് യാത്രക്കാരെ വലച്ചത്. വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് ഒമ്പതിന് പുറപ്പേടേണ്ട വിമാനം 11:30 വരെ വൈകുമെന്ന് ഒരു എസ് എം എസ് സന്ദേശം ലഭിച്ചിരുന്നു. പിന്നീട്, വിമാനം പുറപ്പേടേണ്ട സമയം ശനിയാഴ്ച രാത്രി ഒന്നര വരെ നീണ്ടതോടെ യാത്രക്കാർ പ്രതിഷേധിച്ചു. ഇന്ന് പുലർച്ചെയോടെ റെസിഡന്റ് വിസയുള്ള യാത്രക്കാരെ സമീപത്തെ ഹോട്ടലിലേക്ക് മാറ്റി. വിസ റദ്ദാക്കിയവർക്കും, സന്ദർശക വിസക്കാർക്കും വിമാനത്താവളത്തിനകത്തെ ലോഞ്ചിൽ തുടരനായിരുന്നു വിധി. ഇരിക്കാൻ മാത്രം സൗകര്യമുള്ള ഇവിടെ മണിക്കൂറുകൾ ഇരുന്ന് മടുത്തവർ തറയിലാണ് തല ചായ്ച്ചത്.

സാങ്കേതിക തകരാറാണ് വിമാനം വൈകാൻ കാരണമായി പറഞ്ഞിരുന്നത്. എന്നാൽ, യാത്രമുടങ്ങിയവർക്ക് വേണ്ടത്ര സൗകര്യമൊരുക്കാൻ വിമാനകമ്പനി തയാറായില്ലെന്നാണ് പരാതി. യാത്രക്കാർ പ്രതിഷേധം തുടരുന്നിനിടെ ഇന്ന് രാത്രി യു.എ.ഇ സമയം എട്ടോടെ ഒടുവിൽ വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു. അടുത്തദിവസങ്ങളിലായി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ വൈകുന്നത് പതിവാകുന്നു എന്ന ആക്ഷേപം ശക്തമാണ്. എയർ ഇന്ത്യ സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതോടെ സേവനം മെച്ചപ്പെടുമെന്ന അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുകയാണ് കഴിഞ്ഞദിവസങ്ങളിലെ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവീസ്.

Similar Posts