< Back
UAE
ഫലസ്തീൻ ആശുപത്രിക്ക് യുഎഇയുടെ കരുതൽ; 64.5 ദശലക്ഷം ഡോളർ സഹായം നൽകും
UAE

ഫലസ്തീൻ ആശുപത്രിക്ക് യുഎഇയുടെ കരുതൽ; 64.5 ദശലക്ഷം ഡോളർ സഹായം നൽകും

Web Desk
|
24 March 2025 10:23 PM IST

പ്രസിഡണ്ട് ശൈഖ് മുഹമ്മദിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് യുഎഇയുടെ സഹായഹസ്തം

കിഴക്കൻ ജറൂസലേമിലെ അൽ മഖാസിദ് ആശുപത്രിക്ക് 64.5 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം അനുവദിച്ച് യുഎഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് യുഎഇയുടെ സഹായഹസ്തം. ലോകാരോഗ്യ സംഘടന അടക്കമുള്ള അന്താരാഷ്ട്ര സംഘങ്ങളുമായി ചേർന്ന്, ഫലസ്തീനിൽ യുഎഇ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് അൽ മഖാസിദ് ആശുപത്രിക്കുള്ള സഹായം. ഇസ്രായേൽ ആക്രമണത്തിന്റെ കെടുതികളിൽ കഷ്ടതയനുഭവിക്കുന്ന ആശുപത്രിക്ക് സാമ്പത്തികസഹായം പുതുജീവൻ നൽകുമെന്ന് കരുതപ്പെടുന്നു.

കിഴക്കൻ ജറൂസലേമിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് 1968ൽ ആരംഭിച്ച അൽ മഖാസിദ്. 20 ബെഡുകളോടെ ആരംഭിച്ച ആശുപത്രിയിൽ നിലവിൽ 250 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. 950 ജീവനക്കാരും ജോലി ചെയ്യുന്നു. ജറൂസലേം, അധിനിവിഷ്ട വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവിടങ്ങളിലെ അറുപത്തി ആറായിരത്തിലേറെ പേർക്ക് ചികിത്സ നൽകാൻ ആശുപത്രിക്കായിട്ടുണ്ട്. ആശുപത്രിക്ക് യുഎഇ നൽകുന്ന രണ്ടാംഘട്ട സാമ്പത്തിക സഹായമാണിത്. നേരത്തെ, 2022 ജൂലൈയിൽ 25 ദശലക്ഷം യുഎസ് ഡോളറിന്റെ സഹായം യുഎഇ കൈമാറിയിരുന്നു. കോവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു അന്ന് ആശുപത്രി.

യുഎഇയുടെ സഹായം ആശുപത്രിക്ക് പുതിയ ജീവൻ നൽകുമെന്ന് അൽ മഖാസിദ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോക്ടർ അദ്‌നാൻ ഫർഹൂദ് പറഞ്ഞു. ഫണ്ട് അനുവദിച്ചതിൽ യുഎഇ നേതൃത്വത്തിന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനവും നന്ദിയറിയിച്ചു.

Related Tags :
Similar Posts