
കോവിഡ് സ്ത്രീകളിൽ രക്തക്കുഴലുകളുടെ പ്രായം കൂട്ടുമെന്ന് പഠനം
|യൂറോപ്യൻ ഹാർട്ട് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്
ന്യൂഡൽഹി: കോവിഡ് അണുബാധ സ്ത്രീകളുടെ രക്തക്കുഴലുകളുടെ പ്രായം വർധിപ്പിക്കുമെന്ന് പഠനം. ഫ്രാൻസിലെ പാരീസ് സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ശ്വാസതടസ്സം, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള ലോങ് കോവിഡ് അഥവാ പോസ്റ്റ് കോവിഡ് സിൻഡ്രോം എന്ന രോഗാവസ്ഥയിലുള്ളവരിൽ നടത്തിയ പഠനത്തിൽ നിന്നാണ് കണ്ടെത്തൽ.
പ്രൊഫസറായ റോസ മരിയ ബ്രൂണോയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കോവിഡ് അണുബാധ, പ്രത്യേകിച്ച് സ്ത്രീകളിൽ രക്തക്കുഴലുകളുടെ പ്രായം അഞ്ച് വർഷം കൂട്ടുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. യൂറോപ്യൻ ഹാർട്ട് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇത് പക്ഷാഘാതം, ഹൃദയാഘാതം എന്നിവയുൾപ്പെടെയുള്ള അസുഖങ്ങളുടെ സാധ്യത വർധിപ്പിക്കുന്നുവെന്നും ഗവേഷകർ പറഞ്ഞു. പ്രായം കൂടുന്നതിനനുസരിച്ച് രക്തക്കുഴലുകൾ കട്ടിയാകുന്നത് സ്വാഭാവികമാണ്. എന്നാൽ കോവിഡ് അണുബാധയോടെ ഇതിന് ആക്കം കൂടുന്നുവെന്നാണ് പഠനത്തിലുള്ളത്.
ഈ സാധ്യത നേരത്തേ തിരിച്ചറിഞ്ഞ് അപകടസാധ്യതകൾ പരിശോധിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവ പ്രതിരോധിക്കാൻ സഹായിക്കുമെന്നും ഗവേഷകർ വ്യക്തമാക്കി. കോവിഡിനുശേഷം ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർ നിരവധിയുണ്ട്. കടുത്ത ക്ഷീണം, ബ്രെയിൻ ഫോഗ്, രുചിയും മണവും നഷ്ടപ്പെടുക, ചുമ, തലവേദന തുടങ്ങി പലരീതിയിൽ ലോങ് കോവിഡിന്റെ ലക്ഷണങ്ങൾ പ്രകടമാകും.