< Back
Health
പങ്കാളികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍; കാരണങ്ങള്‍ ഇതാണ്
Health

പങ്കാളികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍; കാരണങ്ങള്‍ ഇതാണ്

Web Desk
|
10 Jun 2025 7:13 PM IST

പരസ്പരം അടുപ്പമുള്ള പങ്കാളിയെ കൊലപ്പെടുത്താന്‍ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്

പങ്കാളിയെ കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ അടുത്തിടെ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മേഘാലയയില്‍ ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യ കൂട്ടുനിന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന സംഭവം. ഇത്തരം പ്രവണതകള്‍ മാനസിക രോഗമാണോ? കൊലപാതകത്തിലേക്ക് നയിക്കുന്നത് എന്തുതരം മനോഭാവമാണ്? അടുപ്പമുള്ള പങ്കാളിയെ കൊലപ്പെടുത്താന്‍ എങ്ങനെയാണ് സാധിക്കുക തുടങ്ങിയ ചോദ്യങ്ങളാണ് ഇതിനിടെ പല ഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്നുകേള്‍ക്കുന്നത്. ഇതിന് കാരണം മാനസികാരോഗ്യത്തിലെ പ്രശ്‌നങ്ങള്‍ മാത്രമല്ല. വൈകാരിക നിരക്ഷരത അഥവാ വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കണമെന്ന അറിവില്ലായ്മ കൂടിയാണ്.

ദേഷ്യം, ചതി, അസൂയ തുടങ്ങിയ വികാരങ്ങളില്‍ എന്തു ചെയ്യണമെന്ന് പലര്‍ക്കും അറിയാത്ത അവസ്ഥ. വളര്‍ന്നു വരുമ്പോള്‍ പലര്‍ക്കും അവരുടെ വികാരങ്ങളെയും വിചാരങ്ങളെയും എങ്ങനെ തിരിച്ചറിയണമെന്നും നിയന്ത്രിക്കണമെന്നും പഠിപ്പിക്കുന്നില്ലെന്നാണ് സൈക്യാട്രിസ്റ്റും റിലേഷന്‍ഷിപ്പ് വിദഗ്ദയുമായ ഡോക്ടര്‍ രാക്‌ന സിങ് പറയുന്നത്. പരസ്പരമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആരോഗ്യകരമായ അതിരുകള്‍ നിശ്ചയിക്കാനും പലര്‍ക്കും അറിയില്ല. ഇത്തരം സംഭവങ്ങളാണ് ആക്രമത്തിലേക്ക് എത്തുന്നത്.

വ്യക്തിത്വ വൈകല്യങ്ങള്‍, മുന്‍ കാലങ്ങളിലെ ട്രോമ, വൈകാരിക ക്രമക്കേട്, ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത മാനസിക രോഗം ഇത്തരം പ്രശ്‌നങ്ങള്‍ മനുഷ്യനിലെ സഹാനുഭൂതി ഇല്ലാതാക്കും. തീവ്രമായ പെരുമാറ്റത്തിലേക്ക് നയിക്കുമെന്ന് ഡോക്ടര്‍ രാക്‌ന പറഞ്ഞു. എന്നാല്‍ മാനസിക പ്രശ്‌നമുള്ളത് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ഒഴിവുകഴിവല്ല. മാനസിക പ്രശ്‌നങ്ങളുടെ പേര് പറഞ്ഞാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്നും പലരും ഒഴിഞ്ഞുമാറുന്നത്. അത് അനീതിയും തെറ്റായ നിഗമനമാണെന്നാണ് ഡോക്ടര്‍ സമീര്‍ പാരിക് വ്യക്തമാക്കുന്നത്. പങ്കാളികളെ കൊലപ്പെടുത്തുന്ന ഭൂരിഭാഗം ആളുകളും മാനസിക രോഗിയല്ല. തങ്ങളുടെ പ്രവര്‍ത്തി എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ദോഷകരമായി ബാധിക്കുന്നത് എന്ന് ചിന്തിക്കാത്തവരാണ് അവര്‍. വികാരങ്ങളെ നിയന്ത്രിക്കാന്‍ ചെറുപ്പം മുതല്‍ വ്യക്തികളെ തയ്യാറാക്കേണ്ടതുണ്ടെന്നാണ് മാനസികാരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

Similar Posts