< Back
India
Justice Shekhar Yadav
India

വിദ്വേഷ പരാമര്‍ശം; ജസ്റ്റിസ് എസ്.കെ യാദവിനെതിരെ സിബിഐ അന്വേഷണം വേണം: സുപ്രിം കോടതിക്ക് കത്തയച്ച് 13 അഭിഭാഷകര്‍

Web Desk
|
18 Jan 2025 1:55 PM IST

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കും കൊളീജിയത്തിലെ മറ്റ് നാല് അംഗങ്ങൾക്കുമാണ് കത്തയച്ചത്

ഡല്‍ഹി: അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ മുസ്‍ലിം വിരുദ്ധ പരാമര്‍ശത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് 13 അഭിഭാഷകര്‍ സുപ്രിം കോടതിക്ക് കത്തയച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കും കൊളീജിയത്തിലെ മറ്റ് നാല് അംഗങ്ങൾക്കുമാണ് കത്തയച്ചത്.

ഇന്ത്യൻ എക്‌സ്പ്രസിലെ അഭിമുഖം ചൂണ്ടിക്കാട്ടി ജസ്റ്റിസ് യാദവ് താന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി അഭിഭാഷകര്‍ കത്തില്‍ പറയുന്നു. "ഒരു പൊതു പരിപാടിയിൽ ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജി ഇത്തരം വർഗീയ പരാമർശങ്ങൾ നടത്തുന്നത് മതസൗഹാർദം തകർക്കുക മാത്രമല്ല, ജുഡീഷ്യറിയുടെ സമഗ്രതയിലും നിഷ്പക്ഷതയിലും ഉള്ള ജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു'' കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുതിർന്ന അഭിഭാഷകരായ ഇന്ദിര ജെയ്‌സിംഗ്, ആസ്പി ചിനോയ്, നവ്‌റോസ് സെർവായി, ആനന്ദ് ഗ്രോവർ, ചന്ദർ ഉദയ് സിംഗ്, ജയ്ദീപ് ഗുപ്ത, മോഹൻ വി. കടർക്കി, ഷൂബ് ആലം, ആർ. വൈഗൈ, മിഹിർ ദേശായി, ജയന്ത് ഭൂഷൺ, ഗായത്രി സിംഗ്, അവി സിംഗ് എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. ജസ്റ്റിസ് യാദവിൻ്റെ വിദ്വേഷ പ്രസംഗം ഭരണഘടനാ വിരുദ്ധവും ജഡ്ജിയുടെ സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധവുമാണെന്ന് അവർ ആരോപിച്ചു.

അലഹബാദ് ഹൈക്കോടതി ലൈബ്രറി ഹാളിൽ വിശ്വഹിന്ദു പരിഷത്ത് ലീഗൽ സെൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജസ്റ്റിസിന്‍റെ വിവാദപരാമര്‍ശം. ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്ന് പറഞ്ഞ ജഡ്ജി, ഏക സിവിൽ കോഡ് ഉടൻ യാഥാർഥ്യമാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരമായിരിക്കും ഭരിക്കപ്പെടുകയെന്നും രാജ്യം മുന്നോട്ടു പോവുകയെന്നും ജഡ്ജി വ്യക്തമാക്കി. ഏക സിവിൽ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണ്. ഉടൻ യാഥാർഥ്യമാകും. ഏക സിവിൽ കോഡ് ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഉറപ്പ് നൽകുന്നതാണ്. ആർഎസ്എസും വിഎച്ച്പിയും മാത്രമല്ല ഏക സിവിൽ കോഡ് ആവശ്യപ്പെടുന്നത്. രാജ്യത്തിന്‍റെ പരമോന്നത നീതിപീഠവും ഏക സിവിൽ കോഡിനെ പിന്തുണക്കുന്നുവെന്നുമാണ് ജസ്റ്റിസ് പറഞ്ഞത്.

വിദ്വേഷ പരാമർശത്തിൽ ജസ്റ്റിസിനെ സുപ്രിംകോടതി കൊളീജിയം താക്കീത് ചെയ്തിരുന്നു. പദവി മനസ്സിലാക്കി സംസാരിക്കണമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയം പറഞ്ഞിരുന്നു.

Similar Posts