
ഇൻഡോറിൽ വീണ്ടും വില്ലനായി മലിനജലം; 22 പേർ ചികിത്സയിൽ
|ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ വിതരണം ചെയ്ത മലിനജലം കുടിച്ച് നേരത്തെ 25 പേർ മരിച്ചിരുന്നു
ഇൻഡോർ: ഇൻഡോറിൽ മലിനജലം കുടിച്ചുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 22 പേർ ചികിത്സയിൽ. ആഴ്ചകൾക്ക് മുമ്പുണ്ടായ മലിനജല ദുരന്തത്തിൽ 25 പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആളുകൾക്ക് മലിനജലം കുടിച്ച് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.
ഇൻഡോറിലെ മൊഹോ ഏരിയയിലാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവരിൽ ഒമ്പതുപേർ ആശുപത്രിയിലാണ്. ബാക്കിയുള്ളവർ വീട്ടിൽ തന്നെ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ ചികിത്സയിൽ കഴിയുകയാണ്. രോഗബാധിതർ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും 25ൽ കൂടുതൽ ആളുകൾ ഉണ്ടാവുമെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ജില്ലാ കലകടർ ശിവം വർമ ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരെ സന്ദർശിച്ചു. ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ വിതരണം ചെയ്ത മലിനജലം കുടിച്ച് നേരത്തെ നിരവധിപേർ മരിച്ചിരുന്നു. 15 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ 25 പേർ മരിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. മലിനജലം കുടിച്ചതിനെ തുടർന്നുള്ള ഛർദിയും വയറുവേദനയുമാണ് മരണത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.