< Back
India
സർക്കാർ അക്കൗണ്ടുകളിൽ 590 കോടിയുടെ തട്ടിപ്പ്; നാല് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ജീവനക്കാർക്ക് സസ്‌പെൻഷൻ
India

സർക്കാർ അക്കൗണ്ടുകളിൽ 590 കോടിയുടെ തട്ടിപ്പ്; നാല് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ജീവനക്കാർക്ക് സസ്‌പെൻഷൻ

ശരത് ഓങ്ങല്ലൂർ
|
23 Feb 2026 4:39 PM IST

ബാങ്കിന്റെ ആദ്യ പാദത്തിലെ ലാഭത്തിനേക്കാൾ വലിയ തട്ടിപ്പാണ് നടന്നത്. ബാങ്ക് തന്നെയാണ് തട്ടിപ്പ് സ്ഥിരീകരിച്ചത്

ഛണ്ഡീഗഡ്: ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഛണ്ഡീഗഡ് ശാഖയിൽ ഹരിയാന സർക്കാർ നിക്ഷേപിച്ചിരുന്ന തുകയിൽ 590 കോടി രൂപയുടെ ക്രമക്കേട്. സംഭവത്തിൽ നാല് ബാങ്ക് ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ബാങ്ക് തന്നെയാണ് തട്ടിപ്പ് നടന്ന കാര്യം ഞായറാഴ്ച സ്ഥിരീകരിച്ചത്. ഹരിയാന സർക്കാരിന്റെ ഒരു വകുപ്പ് തങ്ങളുടെ അക്കൗണ്ട് അവസാനിപ്പിച്ച് തുക മറ്റൊരു ബാങ്കിലേക്ക് മാറ്റാൻ അപേക്ഷ നൽകിയപ്പോഴാണ് തട്ടിപ്പ് പുറംലോകമറിഞ്ഞത്.

സർക്കാർ രേഖകളിലുള്ള ബാലൻസും ബാങ്കിലെ യഥാർത്ഥ ബാലൻസും തമ്മിൽ വലിയ പൊരുത്തക്കേട് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തെത്തിയത്. ബാങ്കിന്റെ ആദ്യ പാദത്തിലെ ലാഭം 503 കോടി രൂപയാണ് അതിനേക്കാൾ വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നത്. തട്ടിപ്പിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.

സംശയാസ്പദമായ ഇടപാടുകൾ നടന്ന അക്കൗണ്ടുകളിലെ പണം മരവിപ്പിക്കാൻ മറ്റ് ബാങ്കുകളോട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഛണ്ഡീഗഡ് ശാഖയിലെ ഹരിയാന സർക്കാർ അക്കൗണ്ടുകളിൽ മാത്രമാണ് ഈ ക്രമക്കേട് നടന്നതെന്നും ബാങ്കിന്റെ മറ്റ് ഇടപാടുകാരെയോ ശാഖകളെയോ ഇത് ബാധിക്കില്ലെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. തട്ടിപ്പ് വാർത്ത പുറത്തുവന്നതോടെ തിങ്കളാഴ്ച ഓഹരി വിപണിയിൽ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന് വൻ തിരിച്ചടിയേറ്റു. ഓഹരി വില 20 ശതമാനത്തോളം ഇടിഞ്ഞു. നേരത്തെ, ഫെബ്രുവരി 18-ന് ഹരിയാന സർക്കാർ തങ്ങളുടെ വകുപ്പുകളോട് സ്വകാര്യ ബാങ്കുകളിലെ അക്കൗണ്ടുകൾ ഒഴിവാക്കി ദേശസാത്കര ബാങ്കുകളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്രയും വലിയൊരു തട്ടിപ്പ് പുറത്തുവരുന്നത്.

Similar Posts