< Back
India
ഗോവയിൽ മുൻ മുഖ്യമന്ത്രിയടക്കം എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്?
India

ഗോവയിൽ മുൻ മുഖ്യമന്ത്രിയടക്കം എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്?

Web Desk
|
14 Sept 2022 11:48 AM IST

എട്ട് കോൺഗ്രസ് എംഎൽഎമാർ ഇന്ന് ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ സദാനന്ദ് തൻവാഡെ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

പനാജി: ഗോവയിൽ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് അടക്കം എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. ആകെ 11 എംഎൽഎമാരാണ് ഗോവയിൽ കോൺഗ്രസിനുള്ളത്. ഇത്തരത്തിൽ സംഭവിച്ചാൽ കൂറുമാറ്റ നിരോധന നിയമം പോലും ഇവർക്ക് ബാധകമാവില്ലെന്നാണ് അടുത്തിടെയുണ്ടായ കോടതിവിധികൾ നൽകുന്ന സൂചന. ഒരു പക്ഷത്തെ ഭൂരിഭാഗം എംഎൽഎമാരും മറുപക്ഷത്തേക്ക് പോയാൽ അവർക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല.

എട്ട് കോൺഗ്രസ് എംഎൽഎമാർ ഇന്ന് ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ സദാനന്ദ് തൻവാഡെ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കോൺഗ്രസ് എംഎൽഎമാർ നിയമസഭാ സ്പീക്കറുമായും ചർച്ച നടത്തി. ഇതോടെ ഇവരുടെ കൂറുമാറ്റം ഏകദേശം ഉറപ്പായിട്ടുണ്ട്.

ജൂലൈയിൽ ദിഗംബർ കാമത്ത്, മൈക്കൽ ലോബോ അടക്കമുള്ള കോൺഗ്രസ് എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയിരുന്നു. അന്ന് ഇവരെ അയോഗ്യരാക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടതോടെയാണ് പിൻമാറിയത്. ഇപ്പോൾ ഭൂരിഭാഗം എംഎൽഎമാരെയും കൂടെക്കൂട്ടി കൂറുമാറ്റ നിരോധന നിയമം ഒഴിവാക്കാനാണ് കാമത്തിന്റെ ശ്രമം.

പ്രതിസന്ധി ഒഴിവാക്കാൻ കോൺഗ്രസും ശ്രമങ്ങൾ നടക്കുന്നത്. മുതിർന്ന നേതാവായ മുകുൾ വാസ്‌നിക് ആണ് സോണിയാ ഗാന്ധിയുടെ പ്രതിനിധിയായി എംഎൽഎമാരുമായി ചർച്ച നടത്തുന്നത്. പാർട്ടിയെ ദേശീയതലത്തിൽ ശക്തിപ്പെടുത്താൻ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നതിനിടെയാണ് ബിജെപി ഒരു സംസ്ഥാനത്ത് കൂടി കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Similar Posts