< Back
India
കഴിഞ്ഞ നാലുവർഷത്തിനിടെ മധ്യപ്രദേശിൽ ചത്തത് 85 കടുവകൾ
India

കഴിഞ്ഞ നാലുവർഷത്തിനിടെ മധ്യപ്രദേശിൽ ചത്തത് 85 കടുവകൾ

Web Desk
|
23 Dec 2021 12:42 PM IST

ജനുവരി മുതൽ ഡിസംബർ വരെ 38 കടുവകളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്

ഇന്ത്യയുടെ കടുവ സംസ്ഥാനമെന്നറിയപ്പെടുന്ന മധ്യപ്രദേശിൽ കഴിഞ്ഞ നാലുവർഷത്തിനിടെ ചത്തത് 85 ഓളം കടുവകൾ. വനം മന്ത്രി കുൻവർ വിജയ് ഷായാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. ജബൽപൂരിലെ (കിഴക്ക്) ലഖൻ ഗംഘോറിയയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എയുടെ ചോദ്യത്തിനാണ് മന്ത്രി രേഖാമൂലം മറുപടി നൽകിയത്. 2018 മുതലുള്ള കണക്കാണിത്. ഇതിൽ 32 കടുവ കുഞ്ഞുങ്ങളും ഉൾപ്പെടുന്നുണ്ട്.

2018-19 കാലയളവിൽ കടുവകളുടെ സംരക്ഷണം, സുരക്ഷ, നിരീക്ഷണം എന്നിവയ്ക്കായി സംസ്ഥാന സർക്കാർ 28,306.70 ലക്ഷം രൂപ നീക്കിവെച്ചിരുന്നു. 2019-20 ൽ 22,049.98 ലക്ഷം രൂപയാണ് സർക്കാർ നീക്കിവെച്ചത്. ഇതിൽ 26,427.82 രൂപ ചെലവാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ വെബ്സൈറ്റ് അനുസരിച്ച്, 2012 നും 2020 നും ഇടയിൽ മധ്യപ്രദേശിൽ 202 കടുവകൾ ചത്തിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 38 കടുവകളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടതെന്നുമാണ് വെബ്‌സെറ്റിലുള്ള വിവരം. 2010ൽ പന്ന ടൈഗർ റിസർവിൽ കടുവകളെ വേട്ടയാടുന്നതായി ആരോപണം ഉയർന്നതിനാൽ കടുവ സംസ്ഥാനമെന്ന പദവി മധ്യപ്രദേശിന് നഷ്ടമായിരുന്നു. അന്ന് കർണാടകയിലായിരുന്നു ഏറ്റവും കൂടുതൽ കടുവയുണ്ടായിരുന്നത്. 300 ഓളം കടുവകൾ കർണാടകയിലുണ്ടായപ്പോൾ 257 കടുവകളാണ് മധ്യപ്രദേശിലുണ്ടായിരുന്നത്. തുടർന്ന് 2012 ലാണ് ഈ പദവി തിരിച്ചുപിടിക്കുന്നത്.

Similar Posts