< Back
India
ടിക്കറ്റില്ലാത്തതിന് യുവതിയെ ഓടുന്ന ട്രെയിനിൽ നിന്നും തള്ളിയിട്ടു; ടിടിഇ അറസ്റ്റിൽ
India

ടിക്കറ്റില്ലാത്തതിന് യുവതിയെ ഓടുന്ന ട്രെയിനിൽ നിന്നും തള്ളിയിട്ടു; ടിടിഇ അറസ്റ്റിൽ

Web Desk
|
29 Nov 2025 5:51 PM IST

ആദ്യം അപകടമരണമാണെന്നു കരുതിയ സംഭവമാണ് തുടർന്നുള്ള അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തിയത്‌

ലക്നൗ: ഓടുന്ന ട്രെയിനിൽ നിന്ന് യുവതി വീണുമരിച്ച സംഭവത്തിൽ ടിടിഇ അറസ്റ്റിൽ. ടിക്കറ്റ് സംബന്ധിച്ച തർക്കത്തിനിടെ യുവതിയെ ടിടിഇ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടതാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് അറസ്റ്റ്. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലാണ് സംഭവം. നാവികസേന ഉദ്യോഗസ്ഥനായ അജയ് സിംഗിന്റെ ഭാര്യ ആരതി യാദവാണ് മരിച്ചത്. ടിടിഇ സന്തോഷ് കുമാറാണ് റെയിൽവെ പൊലീസിന്റെ പിടിയിലായത്. ആദ്യം അപകടമരണമാണെന്നു കരുതിയ സംഭവമാണ് തുടർന്നുള്ള അന്വേഷണത്തിൽ കൊലപാതകമാണെന്ന സൂചന ലഭിച്ചത്.

ചികിത്സയുടെ ആവശ്യത്തിനായി ഡൽഹിയിലേക്ക് പുറപ്പെട്ടതായിരുന്നു ആരതി. കാൻപുരിൽ നിന്ന് ബരൗണി-ന്യൂഡൽഹി ഹംസഫർ സ്‌പെഷൽ ട്രെയിനിൽ ടിക്കറ്റ് റിസർവ് ചെയ്ത് കാത്തിരുന്ന ഇവർ ട്രെയിൻ വൈകിയതിനാൽ പട്‌ന-ആനന്ദ് വിഹാർ സ്‌പെഷൽ ട്രെയിനിൽ കയറുകയായിരുന്നു. തുടർന്നാണ് ടിടിഇയുമായി തർക്കമുണ്ടായത്. ഇയാൾ ആദ്യം യുവതിയുടെ പഴ്സ് ട്രെയിനിന് പുറത്തേക്ക് എറിയുകയായിരുന്നു. പിന്നാലെ യുവതിയെയും പുറത്തേക്ക് തളളിയിട്ടു.

ഭർത്താനയിലെ റെയിൽവെ ട്രാക്കിലാണ് ആരതിയുടെ മൃതശരീരം കിടന്നിരുന്നത്. തെറിച്ചുവീണ യുവതി തൽക്ഷണം മരണപ്പെട്ടിരുന്നു.

Similar Posts