< Back
India
Abhishek Banerjee
India

ഡൽഹിയിൽ കോൺഗ്രസ്-എഎപി സഖ്യമുണ്ടായാലും ബിജെപിയുടെ വിജയത്തെ തടുക്കാനാവില്ലായിരുന്നു: കാരണമിതാണെന്ന് അഭിഷേക് ബാനര്‍ജി

Web Desk
|
14 Feb 2025 1:05 PM IST

നാലോ അഞ്ചോ സീറ്റുകളിൽ വ്യത്യാസമുണ്ടാകുമെന്നല്ലാതെ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും ബാനര്‍ജി

ഡൽഹി: ഡല്‍ഹിയിൽ ആം ആദ്മി കോൺഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചാലും ബിജെപി തന്നെ ജയിക്കുമായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഡയമണ്ട് ഹാർബർ എംപിയുമായ അഭിഷേക് ബാനർജി. സഖ്യമായിരുന്നെങ്കിൽ കുറഞ്ഞത് നാലോ അഞ്ചോ സീറ്റുകളിൽ വ്യത്യാസമുണ്ടാകുമെന്നല്ലാതെ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡയമണ്ട് ഹാർബർ മണ്ഡലത്തിൻ്റെ ഭാഗമായ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സത്ഗാച്ചിയയിലെ സെബാശ്രേ ഹെൽത്ത് ക്യാമ്പ് സന്ദർശിച്ചപ്പോൾ, എഎപിയും കോൺഗ്രസും സഖ്യത്തിലായിരുന്നെങ്കിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ''ഒരു മാറ്റം ആവശ്യമാണെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് തോന്നി. നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും, ജനാധിപത്യത്തിൽ ജനങ്ങളുടെ വിധി മാനിക്കണം. അവർ (ജനങ്ങൾ) ഒരിക്കലും തെറ്റുകാരല്ല. ഒരുപക്ഷേ ഞങ്ങൾ അവരെ സമീപിക്കാൻ ശ്രമിച്ചു, പക്ഷേ വിജയകരമായി അവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി ചെറിയ ശതമാനം വോട്ടുകൾക്കാണ് വിജയിച്ചതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യുകയും എഎപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നുവെന്നായിരുന്നു മമതയുടെ അഭിപ്രായം.'' 90 സീറ്റുകളുള്ള ഹരിയാന നിയമസഭയിൽ കോൺഗ്രസ് 37 സീറ്റുകൾ നേടി, ബിജെപിക്ക് 48 സീറ്റുകളും കോൺഗ്രസുമായുള്ള സഹകരണത്തിന് ഫലം മാറ്റാൻ കഴിയുമെന്ന്'' വാദിച്ച തൃണമൂൽ മേധാവി ഹരിയാനയിലെ അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ സമീപനത്തെയും വിമർശിച്ചിരുന്നു.

അതേസമയം, ആം ആദ്മി പാർട്ടിക്കെതിരായ ബിജെപിയുടെ പ്രചാരണം വിജയിച്ചത് കെജ്‌രിവാളിൻ്റെ പാർട്ടി പൊതുജനങ്ങൾക്ക് മുന്നിൽ ഒരു മറുവിവരണം അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണെന്നും അഭിഷേക് ബാനർജി പറഞ്ഞു. വ്യാജ പ്രചരണം നടത്തുന്നതിൽ ബിജെപിക്ക് പ്രത്യേക ചാതുര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023ലെ ഗവൺമെൻ്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ഓർഡിനൻസിലൂടെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ എഎപി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, മുൻ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മറ്റ് കാബിനറ്റ് മന്ത്രിമാരുടെയും അറസ്റ്റുകൾ എഎപി നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിൻ്റെ കൈകൾ ബന്ധിച്ചിരിക്കുകയായിരുന്നുവെന്നും ബാനര്‍ജി പറഞ്ഞു.

Similar Posts