
ഷർജീൽ ഇമാം Photo: special arrangement
ആക്ടിവിസ്റ്റ് ഷർജീൽ ഇമാം ജാമ്യാപേക്ഷ പിൻവലിച്ചു
|നടപടി ജാമ്യാപേക്ഷ സുപ്രിംകോടതിയിലുള്ളതിനാൽ
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഷർജീൽ ഇമാം ജാമ്യാപേക്ഷ പിൻവലിച്ചു. സുപ്രിംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് പിൻവലിച്ചതെന്ന് ഷർജീലിന്റെ അഭിഭാഷകൻ പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജാമ്യം തേടിയാണ് ഡൽഹി കർക്കാർഡൂമ കോടതിയെ സമീപിച്ചിരുന്നത്.
ജാമ്യം ലഭിച്ചാൽ മാത്രമേ തനിക്ക് ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുകയുള്ളൂ എന്നതിനാലാണ് ഡൽഹി കർക്കാർഡൂമ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ബിഹാറിലെ ബഹാദൂർ മണ്ഡലത്തിൽ മത്സരിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചെങ്കിലും അതോടനുബന്ധിച്ച പ്രചാരണ പരിപാടികൾക്ക് ജയിലിരുന്ന് നേതൃത്വം നൽകാനാവില്ലെന്നും തന്നെ സഹായിക്കാൻ ആരുമില്ലാത്തതിനാൽ താൻ പുറത്തിറങ്ങിയാൽ മാത്രമേ പ്രചരണങ്ങൾ നടക്കുകയുള്ളൂവെന്നും പറഞ്ഞാണ് കോടതിയിൽ അപേക്ഷ നൽകിയിരുന്നത്.
എന്നാൽ, ശർജീൽ ഇമാമും ഉമർ ഖാലിദുമടക്കമുള്ളവരുടെ ജാമ്യാപേക്ഷ സുപ്രിംകോടതി പരിഗണിക്കാനിരിക്കെ മറ്റൊരു ജാമ്യാപേക്ഷ കീഴ്ക്കോടതിയിൽ നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് പിൻവലിക്കുന്നതെന്ന് ഷർജീലിന്റെ അഭിഭാഷകൻ അറിയിച്ചു. സുപ്രിംകോടതിയുടെ വിധി വന്നതിന് ശേഷം ആവശ്യമെങ്കിൽ കീഴ്ക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ളവർ ജയിലിലായിരുന്നപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
ഡൽഹി ജെഎൻയുവിലെ പിഎച്ഡി വിദ്യാർഥിയായിരിക്കെ സിഎഎ സമരത്തിന് നേതൃത്വം നൽകിയതിന് അറസ്റ്റിലായ ഷർജീൽ കലാപത്തിന് ആസൂത്രണം നടത്തി എന്നതടക്കം എട്ട് കേസുകളുടെ പേരിൽ 2020 മുതൽ തിഹാർ ജയിലിലാണ്. സിഎഎ വിരുദ്ധ സമരകാലത്ത് ഷർജീൽ ഷഹീൻ ബാഗിൽ നടത്തിയ സമരവും പ്രഭാഷണവുമാണ് പിന്നീട് ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരമുള്ള രാജ്യദ്രോഹം, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ദേശായോദ്ഗ്രഥനത്തിന് ഹാനികരമായ പ്രസ്താവനകൾ, വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകൾ, യുഎപിഎ നിയമപ്രകാരമുള്ള പ്രവർത്തനം എന്നീ വകുപ്പുകൾ പ്രകാരമുള്ള കേസിലേക്ക് നയിച്ചത്.