< Back
India
മരിക്കാനായി വരെ പ്രാര്‍ഥിച്ചു, ശത്രുവിനെപ്പോലും തിഹാറിലേക്ക് അയയ്ക്കരുത്;  കള്ളപ്പണം വെളുപ്പിക്കൽ കേസിൽ  നാല് മാസത്തോളം ജയിലില്‍ കഴിഞ്ഞ  നടി
India

'മരിക്കാനായി വരെ പ്രാര്‍ഥിച്ചു, ശത്രുവിനെപ്പോലും തിഹാറിലേക്ക് അയയ്ക്കരുത്'; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാല് മാസത്തോളം ജയിലില്‍ കഴിഞ്ഞ നടി

ലിസി. പി
|
2 March 2026 2:55 PM IST

ജയിലിലെ ദിവസങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇന്നും കരഞ്ഞുപോകുമെന്ന് സന്ദീപ വിർക്ക് പറഞ്ഞു

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അറസ്റ്റിലായതിന് പിന്നാലെ തിഹാർ ജയിലിൽ കഴിഞ്ഞ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടിയും ഇൻഫ്‌ളുവൻസറുമായ സന്ദീപ വിർക്ക്. 'എത്രവലിയ ശത്രുവാണെങ്കില്‍ പോലും ദൈവം അവരെ തിഹാറിലേക്ക് അയയ്ക്കരുത്. ആദ്യമായി അവിടെ എത്തിയപ്പോള്‍ ഞാന്‍ ദൈവത്തോട് പറഞ്ഞു. ഞാന്‍ ഇതിന് അര്‍ഹയല്ല എന്ന്. ആളുകൾ പറയുന്നത് എല്ലാം കർമ്മമാണെന്ന്, ഒരുപക്ഷേ കഴിഞ്ഞ ജന്മത്തിൽ ഞാൻ അറിഞ്ഞോ അറിയാതെയോ ചില തെറ്റുകൾ ചെയ്തിരിക്കാമെന്ന് എനിക്ക് തോന്നി - ഞാൻ ഒരിക്കലും ഇതിന് അർഹയല്ലായിരുന്നു.. മരണം വന്ന് എന്നെ കൊണ്ടുപോകണമെന്ന് ഞാൻ പ്രാർഥിച്ചിരുന്നു. ജയിലിൽ ഉള്ളപ്പോൾ മാതാപിതാക്കൾ നിങ്ങളെ കാണാൻ വരുന്നതാണ് ഏറ്റവും വേദനിപ്പിക്കുന്നത്. ഞാൻ കാരണം അവിടെ വരേണ്ടി വന്നതിൽ അവരോട് ക്ഷമാപണം പോലും നടത്തി. എന്നെ അറിയാവുന്നത് കൊണ്ട് മാതാപിതാക്കളും സഹോദരങ്ങളും എന്നോടൊപ്പം നിന്നു," സന്ദീപ വിർക്ക് പറഞ്ഞു.

' ജയിലിലേത് ശാരീരികമായും മാനസികമായും തളർന്നുപോകുന്ന ജീവിതമായിരുന്നു. തിഹാറിനുള്ളിൽ, 500 പേരോടൊപ്പമാണ് ജീവിക്കുന്നത്. എന്റെ ആരോഗ്യം വഷളായി. സമ്മർദ്ദം കാരണം മറ്റൊരാളുടെ സഹായമില്ലാതെ നിൽക്കാൻ പോലും കഴിഞ്ഞില്ല. ഇന്നും, അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഞാൻ കരഞ്ഞുപോകും' - സന്ദീപ വിർക്ക് പറഞ്ഞു.

'അവിടുത്തെ ടോയ്‌ലറ്റുകൾ വൃത്തിഹീനമാണ്. തറയിലാണ് ഉറങ്ങുന്നത്. രാവിലെ 6 മണിക്ക് സെല്ല് തുറക്കും, 12 മണിക്ക് അടയ്ക്കും, ഉച്ചകഴിഞ്ഞ് 3 മണിക്ക് വീണ്ടും തുറക്കും, വൈകുന്നേരം 6 മണിക്ക് അടയ്ക്കും. ഭക്ഷണം മോശമാണ് - എല്ലാ ദിവസവും നാല് റൊട്ടിയും ചോറും. നിങ്ങൾക്ക് ഒന്നും കഴിക്കാൻ തോന്നുന്നില്ല'- അവര്‍ പറഞ്ഞു.

സിനിമയിൽ പ്രധാന വേഷം വാഗ്ദാനം ചെയ്ത് ഏകദേശം ആറുകോടി രൂപ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചെന്നതടക്കമുള്ള കുറ്റം ചുമത്തിയാണ് സന്ദീപയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. നടിയുടെ അക്കൗണ്ടുകൾ വഴിയാണ് ഫണ്ട് കൈമാറിയതെന്നും സ്വത്ത് സമ്പാദനവുമായും ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായും ഇത് ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. കേസില്‍ 2025 ആഗസ്തിലാണ് നടി അറസ്റ്റിലായത്. ഡിസംബറില്‍ ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ളയാളാണ് സന്ദീപ വിർക്ക്.

Similar Posts