< Back
India
ഇസ്രായേല്‍ ആക്രമണം: ഇറാൻ വ്യോമപാത അടച്ചു; നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
India

ഇസ്രായേല്‍ ആക്രമണം: ഇറാൻ വ്യോമപാത അടച്ചു; നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Web Desk
|
13 Jun 2025 10:49 AM IST

എയർ ഇന്ത്യയുടെ 15ലധികം അന്താരാഷ്ട്ര വിമാനങ്ങളാണ് വഴിതിരിച്ചുവിടുകയും തിരിച്ചയയ്ക്കുകയും ചെയ്തത്

ന്യൂഡൽഹി: ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ഇറാൻ വ്യോമപാത അടച്ചു. മേഖയിലൂടെ കടന്നുപോകേണ്ട നിരവധി വിമാനങ്ങൾ തിരിച്ചുവിളിക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. എയർ ഇന്ത്യയുടെ 15ലധികം അന്താരാഷ്ട്ര വിമാനങ്ങളാണ് വഴിതിരിച്ചുവിടുകയും തിരിച്ചയയ്ക്കുകയും ചെയ്തത്. ഇതിന്‍റെ പട്ടിക എയർ ഇന്ത്യ പുറത്തുവിട്ടു:

AI130 (ലണ്ടൻ ഹീത്രോ–മുംബൈ): വിയന്നയിലേക്ക് തിരിച്ചുവിട്ടു.

AI102 (ന്യൂയോർക്ക്–ഡൽഹി): ഷാർജയിലേക്ക് തിരിച്ചുവിട്ടു.

AI116 (ന്യൂയോർക്ക്–മുംബൈ): ജിദ്ദയിലേക്ക് തിരിച്ചുവിട്ടു.

AI2018 (ലണ്ടൻ ഹീത്രോ–ഡൽഹി): മുംബൈയിലേക്ക് തിരിച്ചുവിട്ടു.

AI129 (മുംബൈ–ലണ്ടൻ ഹീത്രോ): മുംബൈയിലേക്ക് മടങ്ങി.

AI119 (മുംബൈ–ന്യൂയോർക്ക്): മുംബൈയിലേക്ക് മടങ്ങി.

AI103 (ഡൽഹി–വാഷിംഗ്ടൺ): ഡൽഹിയിലേക്ക് മടങ്ങി.

AI106 (ന്യൂവാർക്ക്–ഡൽഹി): ഡൽഹിയിലേക്ക് മടങ്ങി.

AI188 (വാൻകൂവർ–ഡൽഹി): ജിദ്ദയിലേക്ക് തിരിച്ചുവിട്ടു.

AI101 (ഡൽഹി–ന്യൂയോർക്ക്): ഫ്രാങ്ക്ഫർട്ട്/മിലാനിലേക്ക് വഴിതിരിച്ചുവിട്ടു.

AI126 (ഷിക്കാഗോ–ഡൽഹി): ജിദ്ദയിലേക്ക് തിരിച്ചുവിട്ടു.

AI132 (ലണ്ടൻ ഹീത്രോ–ബെംഗളൂരു): ഷാർജയിലേക്ക് തിരിച്ചുവിട്ടു.

AI2016 (ലണ്ടൻ ഹീത്രോ–ഡൽഹി): വിയന്നയിലേക്ക് തിരിച്ചുവിട്ടു.

AI104 (വാഷിംഗ്ടൺ–ഡൽഹി): വിയന്നയിലേക്ക് തിരിച്ചുവിട്ടു.

AI190 (ടൊറന്റോ–ഡൽഹി): ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു.

AI189 (ഡൽഹി–ടൊറന്റോ): ഡൽഹിയിലേക്ക് മടങ്ങി.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിമാന കാലതാമസമോ വഴിതിരിച്ചുവിടലോ മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് സഹായം നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും ടിക്കറ്റ് റീഫണ്ടിങ്ങിനോ റീഷെഡ്യൂളിങ്ങിനോ സൗകര്യം നൽകുമെന്നും താമസസൗകര്യം ഒരുക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. നേരത്തെതന്നെ ഇറാനെ ഇസ്രായേൽ ആക്രമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആക്രമണത്തില്‍ സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. തെഹ്റാന് ചുറ്റുമുള്ള പ്രദേശത്തെ സൈനിക കേന്ദ്രങ്ങളും ഇറാന്റെ പ്രധാന ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള നതാൻസ്, തബ്രിസ്, ഇസ്ഫഹാൻ, അരാക്, കെർമൻഷാ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും ഇസ്രായേലിന്‍റെ ആക്രമണങ്ങള്‍ നടന്നിട്ടുള്ളത്. കെട്ടിടങ്ങള്‍ക്ക് നേരെ നടക്കുന്ന വ്യോമാക്രമണങ്ങളുടെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇറാൻ തലസ്ഥാനത്തെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികൾ ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് യുഎസ് അറിയിച്ചു. ഇസ്രായേൽ ഏകപക്ഷീയമായി പ്രവർത്തിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇറാനെതിരായ ആക്രമണങ്ങളിൽ ഞങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് റൂബിയോ പ്രസ്താവനയിൽ പറഞ്ഞു. യു.എസ് - ഇറാൻ ആണവ ചർച്ച നടക്കാനിരിക്കെയാണ് ഇസ്രായേലിന്‍റെ ആക്രമണം.

യു.എസ് - ഇറാൻ ആണവ ചർച്ച നടക്കാനിരിക്കെയാണ് ഇസ്രായേലിന്‍റെ ആക്രമണം. ഞായറാഴ്ച ഒമാനിൽ വെച്ചാണ് അമേരിക്കയും ഇറാനും തമ്മില്‍ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ നടത്താനിരുന്നത്.

Similar Posts