< Back
India
മുസ്‌ലിംകൾക്കെതിരെ കൊലവിളി പ്രസംഗം; പ്രതിഷേധത്തിനൊടുവിൽ ഒരാളെ മാത്രം പ്രതിയാക്കി കേസെടുത്തു
India

മുസ്‌ലിംകൾക്കെതിരെ കൊലവിളി പ്രസംഗം; പ്രതിഷേധത്തിനൊടുവിൽ ഒരാളെ മാത്രം പ്രതിയാക്കി കേസെടുത്തു

Web Desk
|
24 Dec 2021 11:45 AM IST

ഡിസംബർ 17 മുതൽ 20 വരെയാണ് സമ്മേളനം നടന്നത്. വിദ്വേഷപ്രസംഗത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ടെന്നീസ് ഇതിഹാസം മാർട്ടിന നവരത്തിലോവ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

ഹരിദ്വാറിൽ നടന്ന ഹിന്ദുത്വ സമ്മേളനത്തിൽ മുസ്‌ലിംകൾക്കെതിരെ കൊലവിളി നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ് വൻ പ്രതിഷേധമുയർന്നിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്.

ഡിസംബർ 17 മുതൽ 20 വരെയാണ് സമ്മേളനം നടന്നത്. വിദ്വേഷപ്രസംഗത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ടെന്നീസ് ഇതിഹാസം മാർട്ടിന നവരത്തിലോവ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഒരാളെ മാത്രം പ്രതിയാക്കിയാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അടുത്തിടെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്ത യുപി മുൻ ശിയാ വഖഫ് ബോർഡ് ചെയർമാൻ എന്ന വസീം റിസ്‌വിയെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്.

മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യുന്ന വിദ്വേഷപ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. പരിപാടിക്കെതിരെ പരാതിയൊന്നും ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തത് എന്നാണ് ഹരിദ്വാർ പൊലീസ് സൂപ്രണ്ട് സ്വതന്ത്രകുമാർ പറഞ്ഞിരുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവും വിവരാവകാശ പ്രവർത്തകനുമായ സാകേത് ഗോഖലെയാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.

ജിതേന്ദർ നാരായൺ, ഏലിയാസ് വസീം റിസ്‌വി എന്നിവരുടെ പേരാണ് എഫ്‌ഐആറിൽ പറയുന്നത്. ഇസ്‌ലാമിനെതിരെ അപകീർത്തികരവും പ്രകോപനപരവുമായി പ്രസ്താവന യോഗത്തിലുണ്ടായി എന്നാണ് എഫ്‌ഐആർ പറയുന്നത്.

അതേസമയം നിയമനടപടിയെ ഭയക്കുന്നില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നും ഹിന്ദുത്വ നേതാക്കൾ വ്യക്തമാക്കി. ''പറഞ്ഞ കാര്യങ്ങളിൽ എനിക്കൊരു ലജ്ജയുമില്ല. ഞാൻ പൊലീസിനെ ഭയപ്പെടുന്നില്ല. ഞാൻ എന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണ്''-ഹിന്ദു രക്ഷാസേന നേതാവ് പ്രബോധാനന്ദ് ഗിരി പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ ധാമി എന്നിവരുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രബോധാനന്ദ് ഗിരി.

മുസ്‌ലിംകൾക്കെതിരെ മ്യാൻമർ മാതൃകയിൽ വംശശുദ്ധീകരണം നടത്തണമെന്നാണ് പ്രബോധാനന്ദ് ഗിരി സമ്മേളനത്തിൽ പറഞ്ഞത്. ''മ്യാൻമർ മാതൃകയിൽ നമ്മുടെ പൊലീസും, രാഷ്ട്രീയക്കാരും സൈന്യവും ഒപ്പും മുഴുവൻ ഹിന്ദുക്കളും ആയുധമെടുത്ത് ഒരു വംശശുദ്ധീകരണം നടത്തണം. അതല്ലാതെ മറ്റൊരു വഴിയും നമ്മുടെ മുന്നിൽ അവശേഷിക്കുന്നില്ല''-അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts