< Back
India
അജിത് പവാറിന്റെ മരണം: വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഫെബ്രുവരി 28-നകം പുറത്തുവിടും- കേന്ദ്രമന്ത്രി
India

അജിത് പവാറിന്റെ മരണം: വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഫെബ്രുവരി 28-നകം പുറത്തുവിടും- കേന്ദ്രമന്ത്രി

ശരത് ഓങ്ങല്ലൂർ
|
22 Feb 2026 4:58 PM IST

അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്ന ആരോപണവുമായി അജിത് പവാറിന്റെ അനന്തരവനും എൻസിപി (ശരദ് പവാർ വിഭാഗം) എംഎൽഎയുമായ രോഹിത് പവാർ രംഗത്തെത്തിയിരുന്നു

പൂനെ: എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28 നകം പുറത്തുവിടുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ. പൂനൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേ​ഹം. ജനുവരി 28 നാണ് അജിത് പവാറും നാലുപേരും സഞ്ചരിച്ചിരുന്ന ലിയർ ജെറ്റ് 45 വിമാനം ബാരാമതി വിമനത്താവളത്തിന് സമീപത്ത് വെച്ച് തകർന്നുവീണത്.

അപകടത്തിൽ അജിത് പവാറിനെ കൂടാതെ രണ്ട് പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥനും ഒരു വിമാന ജീവനക്കാരനും കൊല്ലപ്പെട്ടിരുന്നു. മുംബൈയിൽ നിന്ന് ബാരാമതിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ദുരന്തം. അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്ന ആരോപണവുമായി അജിത് പവാറിന്റെ അനന്തരവനും എൻസിപി (ശരദ് പവാർ വിഭാഗം) എംഎൽഎയുമായ രോഹിത് പവാർ രംഗത്തെത്തിയിരുന്നു. വിമാനം വാടകയ്ക്ക് നൽകിയ കമ്പനിയുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ഉണ്ട്. അപകടത്തിൽപ്പെട്ട വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡുവിന്റെ പാർട്ടിയായ ടിഡിപിയുമായി ബന്ധമുണ്ട്. അതിനാൽ മന്ത്രി രാജിവെക്കണമെന്നും രോഹിത് പവാർ രം​ഗത്ത് എത്തിയിരുന്നു. അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തും അയച്ചിരുന്നു.

അതേസമയം, അന്വേഷണം സുതാര്യമാണെന്ന് കേന്ദ്രമന്ത്രി മുരളീധർ മോഹോൾ വ്യക്തമാക്കി.അപകടം നടന്ന് 30 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് നൽകണമെന്നാണ് രാജ്യാന്തര മാനദണ്ഡം. അജിത് പവാർ കൊല്ലപ്പെട്ട വിമാനപകടത്തിലും 30 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിന്റെ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ പരിശോധിച്ചിരുന്നു. എന്നാൽ, കോക്പിറ്റ് വോയ്‌സ് റെക്കോർഡറിന് കേടുപാടുകൾ സംഭവിച്ചതിനാൽ അത് വീണ്ടെടുക്കാൻ വിദേശ സാങ്കേതിക സഹായം തേടിയിരിക്കുകയാണ്.

Similar Posts