
ഹരിയാനയിൽ മുസ്‍ലിംകളുടെ ഇറച്ചിക്കടകൾ അടച്ചുപൂട്ടിയതായി ആരോപണം
|പ്രതിഷേധവുമായി കച്ചവടക്കാർ
ന്യൂഡൽഹി: മുസ്‍ലിംകൾ നടത്തുന്ന ഇറച്ചിക്കടകൾ ഹരിയാനയിലെ ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയതായി ആരോപണം. കഴിഞ്ഞദിവസം പൽവാൽ സിറ്റിയിലാണ് സംഭവം. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു അധികൃതർ കടകൾ സീൽ ചെയ്തത്.
അധികൃതരുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തങ്ങളുടെ മതപരമായ വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണകൂടം നടപടി സ്വീകരിക്കുന്നതെന്ന് കച്ചവടക്കാർ ആരോപിച്ചു. മുസ്‍ലിംകളുടെ കടകൾ മാത്രമാണ് സീൽ ചെയ്തത്, ബാക്കിയുള്ളവരുടെ കടകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.
‘ഇത് ഞങ്ങളുടെ ജീവനോപാധിയാണ്. മുസ്‍ലിംകളുടെ കടകൾ മാത്രം സീൽ ചെയ്യുന്ന അധികൃതരുടെ നടപടി തെറ്റാണ്. നാല് കടകൾ ഇവിടെ അടച്ചുപൂട്ടി. എന്തുകൊണ്ടാണ് നഗരത്തിലുള്ള മറ്റു 200ഓളം കടകൾ അടച്ചുപൂട്ടാത്തത്’ -ഒരു കച്ചവടക്കാരൻ ചോദിച്ചു.
അധികൃതരുടെ നടപടിക്കെതിരെ പ്രതിപക്ഷവും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, ലൈസൻസില്ലാത്തതിന്റെ പേരിലാണ് കടകൾ അടച്ചുപൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം.