< Back
India
Amit Sha
India

പൊതുവേദിയിൽ തമിഴിസൈയെ പരസ്യമായി ശാസിച്ച് അമിത് ഷാ: ഏറ്റെടുത്ത് ഡി.എം.കെ

Web Desk
|
12 Jun 2024 5:38 PM IST

അമിത് ഷായെ അഭിവാദ്യം ചെയ്ത് ഇരിപ്പിടത്തിലേക്ക് നടന്നു പോകുന്ന ബി.ജെ.പി നേതാവ് തമിഴിസൈയെ തിരികെ വിളിച്ച് ശാസിക്കുന്നതാണ് ദൃശ്യങ്ങളിൽ

വിജയവാഡ: ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവും തെലങ്കാന മുൻ ഗവർണറുമായിരുന്ന തമിഴിസൈ സൗന്ദർരാജനെ പരസ്യമായി ശാസിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ.

അമിത് ഷായെ അഭിവാദ്യം ചെയ്ത് ഇരിപ്പിടത്തിലേക്ക് നടന്നു പോകുന്ന തമിഴിസൈയെ തിരികെ വിളിച്ച് ശാസിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഈ സമയം ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡുവും അമിത് ഷായുടെ തൊട്ടടുത്ത് ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പാർട്ടിയുടെ തമിഴ്‌നാട് ഘടകത്തിലെ ചേരിപ്പോരിനെച്ചൊല്ലിയാണ് അമിത് ഷായുടെ ശാസന എന്നാണ് പറയപ്പെടുന്നത്. ഗൗരവമായി തോന്നുന്ന രീതിയിലാണ് ഷാ സംസാരിക്കുന്നത്.

അതേസമയം എന്താണ് ഇരുവരും ഗൗരവത്തോടെ സംസാരിച്ചതെന്ന് തിരയുകയാണ് സോഷ്യൽ മീഡിയ. തമിഴ്‌നാട് ബി.ജെ.പിക്കുള്ളിലെ ചേരിപ്പോരുമായി ബന്ധപ്പെട്ടാണെന്നാണ് പറയുന്നത്. തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ.അണ്ണാമലൈയും തമിഴിസൈയും തമ്മില്‍ അത്ര നല്ല അടുപ്പത്തിലല്ല. തെരഞ്ഞെടുപ്പിന് പിന്നാലെ അണ്ണാമലൈയ്ക്കെതിരെ, തമിഴിസൈ ആരോപണങ്ങളുന്നയിച്ചിരുന്നു. ഇതാവാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ഡി.എം.കെ. എന്തുതരം രാഷ്ട്രീയമാണിതെന്നായിരുന്നു വീഡിയോ പങ്കുവെച്ച് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ ചോദിച്ചത്. ''തമിഴകത്തെ ഒരു പ്രമുഖ വനിതാ രാഷ്ട്രീയക്കാരിയെ വേദിയിലിരുത്തി കടുത്ത വാക്കുകളോ ഭീഷണിപ്പെടുത്തുന്ന ശരീരഭാഷയോ പ്രകടിപ്പിക്കുന്നത് മര്യാദയാണോ? എല്ലാവരും ഇത് കാണുമെന്ന് അമിത് ഷായ്ക്ക് അറിയില്ലേ? ഇത് വളരെ മോശം ഉദാഹരണമാണ്''- അണ്ണാദുരൈ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ച രീതിയിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. വൻ ആരവത്തോടെ കോയമ്പത്തൂരിൽ മത്സരിച്ച അണ്ണാമലൈക്കും വിജയിക്കാനായിരുന്നില്ല.

Similar Posts