< Back
India
Dr. Manmohan singh
India

'അമിത് ഷായുടെ വാഹനവ്യൂഹം മൻമോഹൻസിങ്ങിന്റെ വിലാപയാത്ര തടസപ്പെടുത്തി'; ആരോപണവുമായി കോൺ​ഗ്രസ്

Web Desk
|
29 Dec 2024 6:27 AM IST

മൻമോഹൻ സിങ്ങിൻ്റെ സംസ്കാരവും സ്മാരകവും ഒരേസ്ഥലത്ത് അല്ല എന്നതിൽ കോൺഗ്രസിനു കടുത്ത എതിർപ്പുണ്ട്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട വിവാദം ആളികത്തുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാഹനവ്യൂഹം, വിലാപയാത്രയെ തടസപ്പെടുത്തിയെന്നു കോൺഗ്രസ് ആരോപിച്ചു. മുൻപ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ മരണാനന്തരചടങ്ങുകൾക്ക് കോൺഗ്രസ് താൽപര്യം എടുത്തില്ല എന്നതാണ് ബിജെപിയുടെ പുതിയ ആയുധം.

മൻമോഹൻ സിങ്ങിൻ്റെ സംസ്കാരവും സ്മാരവും ഒരേസ്ഥലത്ത് അല്ല എന്നതിൽ കോൺഗ്രസിനു കടുത്ത എതിർപ്പുണ്ട്. നിഗംബോധ്ഘട്ട് ശ്‌മശാനത്തിൽ ഒതുക്കേണ്ട ഒന്നായിരുന്നില്ല ഡോ. മൻമോഹൻസിങ്ങിൻ്റെ അന്തിമയാത്ര എന്ന് കോൺ​ഗ്രസ് ആവർത്തിച്ച് വ്യക്തമാക്കി. സംസ്കാര ചടങ്ങിൽ സർക്കാർ അപമാനിച്ചെന്ന ആരോപണം കോൺഗ്രസ് ശക്തമാക്കി.

പ്രക്ഷേപണം ദൂരദർശനിൽ മാത്രമാക്കി, കുടുംബാംഗങ്ങളെക്കാൾ കൂടുതൽ കാണിച്ചത് മോദിയെയും അമിത് ഷായെയും ആണെന്നും പവൻഖേഡ പറഞ്ഞു. കുടുംബത്തിന് നൽകിയത് മൂന്ന് കസേര മാത്രമായിരുന്നു. ഇടുങ്ങിയ സ്ഥലത്ത് ചിതക്കരികിലേക്ക് എത്താൻ കുടുംബാംഗങ്ങൾ ഏറെ ബുദ്ധിമുട്ടി.

ദേശീയ പതാക കൈമാറുമ്പോഴും സല്യൂട്ട് നൽകുമ്പോഴും പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ല. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് അർഹമായ ബഹുമാനം നൽകിയതുമില്ല. പൊതുജനങ്ങളുടെ പങ്കാളിത്തം കുറക്കാൻ ശ്രമിച്ചെന്നും കോൺഗ്രസ് ആരോപിക്കുന്നു. മൻമോഹൻ സിങ്ങിൻ്റെ മരണം കൊണ്ട് കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. പ്രണബ് മുഖർജി അന്തരിച്ചപ്പോൾ ഒരു അനുശോചനയോഗം പോലും കോൺഗ്രസ് പ്രവർത്തകസമിതി നടത്തിയിരുന്നില്ല എന്നതാണ് BJPയുടെ പുതിയ ആരോപണം

Similar Posts