
ക്ലാസിൽ മോശമായി പെരുമാറിയെന്ന് ആരോപണം; അധ്യാപിക ലഞ്ച് ബോക്സ് അടങ്ങിയ ബാഗ് കൊണ്ട് ആറാം ക്ലാസുകാരിയുടെ തലക്കടിച്ചു, തലയോട്ടിക്ക് പരിക്ക്
|ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചത്.
ഹൈദരാബാദ്: ക്ലാസിൽ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ആറാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദിച്ച് അധ്യാപിക. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. ഹിന്ദി അധ്യാപികയായ സലീമ ബാഷ സ്റ്റീൽ ലഞ്ച് ബോക്സ് അടങ്ങിയ ബാഗ് കൊണ്ട് സാത്വിക നാഗശ്രീ എന്ന വിദ്യാര്‍ഥിയുടെ തലക്കടിക്കുകയായിരുന്നു. കുട്ടിയുടെ തലയോട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.
ക്ലാസിൽ സാത്വിക മോശമായി പെരുമാറിയെന്ന് ആരോപിച്ചതാണ് സലീമ തല്ലിയതെന്ന് പൊലീസ് പറയുന്നു. അതേ സ്കൂളിൽ സയൻസ് അധ്യാപികയായി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മയ്ക്ക് ആദ്യം പരിക്കിന്‍റെ ഗൗരവം മനസിലായില്ല. സാത്വികക്ക് പിന്നീട് കടുത്ത തലവേദനയും തലകറക്കലും ശാരീരിക അസ്വസ്ഥകളും നേരിട്ടതിനെ തുടർന്ന് നിരവധി ആശുപത്രികളിൽ പരിശോധന നടത്തിയെങ്കിലും രോഗ കാരണം വ്യക്തമായില്ല. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചത്. അധ്യാപികക്കും പ്രിൻസിപ്പലിനുമെതിരെ കുടുംബം പരാതി നൽകിയിട്ടുണ്ട്. പുംഗാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമാനമായ സംഭവത്തിലെ ആന്ധ്രാപ്രദേശിൽ അധ്യാപകനെതിരെ കേസെടുത്തിരുന്നു. വിശാഖപട്ടണത്തെ മധുരവാഡ പ്രദേശത്തുള്ള ശ്രീ തനുഷ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ കൈ ഒടിച്ചതിനാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. വിദ്യാര്‍ഥിയുടെ കൈ ഇരുമ്പ് മേശസ ഉപയോഗിച്ച് ഇടിക്കുകയായിരുന്നു. കുട്ടിയുടെ കൈക്ക് നിരവധി ഒടിവുകൾ ഉണ്ടായിട്ടുണ്ട്. സോഷ്യൽ സയൻസ് അധ്യാപകനായ മോഹനാണ് പ്രതി.