< Back
India
Angered by girlfriend’s engagement, Bengaluru man rapes and kills her
India

പ്രണയബന്ധം തുടരാൻ വിസമ്മതിച്ച പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി കാമുകൻ; അറസ്റ്റിൽ

Web Desk
|
16 March 2023 2:01 PM IST

രാത്രി 10 മണിയോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

ബെം​ഗളൂരു: പ്രണയബന്ധം തുടരാൻ വിസമ്മതിക്കുകയും മറ്റൊരു യുവാവുമായി കല്യാണം നിശ്ചയം കഴിയുകയും ചെയ്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി കാമുകനായ യുവാവ്. ബെം​ഗളുരുവിലാണ് കൊടുംക്രൂരത. 23കാരിയായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 24കാരനായ മനോജ് അറസ്റ്റിലായി.

ചൊവ്വാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. പെൺകുട്ടിയും പ്രതിയും കഴിഞ്ഞ ഒരു വർഷമായി ബന്ധത്തിലായിരുന്നു. എന്നാൽ അടുത്തിടെ മറ്റൊരു യുവാവുമായി പെൺകുട്ടിയെ വിവാഹം നിശ്ചയിക്കുകയായിരുന്നു. ഇതോടെ മനോജിന് പെൺകുട്ടിയോട് ദേഷ്യമായി.

'മനോജ് പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന പുരുഷനെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. അവൾ വിസമ്മതിച്ചപ്പോൾ, അയാൾ അവളെ ബലാത്സംഗം ചെയ്യുകയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി സ്വന്തം വീട്ടിലേക്ക് പോയി'- പൊലീസ് പറഞ്ഞു.

രാത്രി 10 മണിയോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. മൂന്ന് വർഷം മുമ്പ് മനോജും പെൺകുട്ടിയും ഒരേ സ്ഥലത്ത് ജോലി ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

അന്ന് അയാൾ വിവാഹാഭ്യർഥന നടത്തിയെങ്കിലും അവൾ സമ്മതിച്ചില്ല. പിന്നീട് മനോജ് അവിടുത്തെ ജോലി ഉപേക്ഷിച്ച് ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ചേർന്നു. ഒരു വർഷം മുമ്പ്, അവർ വീണ്ടും ഫേസ്ബുക്കിൽ കണ്ടുമുട്ടുകയും ചാറ്റ് ചെയ്യുകയും ചെയ്തു, മനോജ് അവളോട് വിവാഹാഭ്യർഥന നടത്തിയപ്പോൾ അവൾ അത് സ്വീകരിച്ചതായി പൊലീസ് പറഞ്ഞു.

എന്നാൽ, അടുത്തിടെ പെൺകുട്ടിയുടെ മാതാപിതാക്കൾ മറ്റൊരാളുമായി അവളുടെ വിവാഹം നിശ്ചയിച്ചത് മനോജിനെ പ്രകോപിപ്പിച്ചു. ചൊവ്വാഴ്ച ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്കെതിരെ ബലാത്സം​ഗ, കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പ്രതിക്കെതിരെ ബലാത്സം​ഗ കുറ്റം ചുമത്തിയതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

Similar Posts