
വളർത്തുനായയെ നടക്കാൻ കൊണ്ടുപോകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം; അയൽവാസികൾ തമ്മിൽ അടി
|അക്രമിച്ചെന്ന് ആരോപിച്ച് ഇരുവിഭാഗവും പരാതി നൽകി
ബെംഗളൂരു: വളർത്തുനായയെ നടക്കാൻ കൊണ്ടുപോകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റിലെ താമസക്കാർ തമ്മിൽ അടികൂടുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
ബെംഗളൂരുവിലെ വർത്തൂർ പ്രദേശത്തെ ബ്രിഗേഡ് യൂട്ടോപ്പിയ ഈസ്റ്റ് ആന്റോപ്പിയ അപ്പാർട്ട്മെന്റിലാണ് സംഭവം. തന്റെ നായയെ നടക്കാൻ കൊണ്ടുപോയതായിരുന്നു താമസക്കാരനായ തരുൺ അറോറ. മുതിർന്ന പൗരന്മാർക്ക് നടക്കാനും വ്യായാമം ചെയ്യാനും അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഒരു പ്രത്യേക സ്ഥലം ഉണ്ട്.
അറോറ തന്റെ നായയെ അതേ സ്ഥലത്തിന് സമീപം കൊണ്ടുവരികയായിരുന്നു. നടക്കാനുള്ള സ്ഥലത്തിന് സമീപം നായയെ കൊണ്ടുവന്ന് മൂത്രമൊഴിക്കാൻ അനുവദിച്ചതിനെ അവിടെയുണ്ടായിരുന്നവർ ചോദ്യം ചെയ്തു, ഇതോടെ തർക്കം രൂക്ഷമായി. വാക്കുതർക്കം താമസിയാതെ ശാരീരിക ആക്രമിമായി മാറി. സ്ഥലത്തുണ്ടായിരുന്ന ഒരു സ്ത്രീ ഇടപെട്ട് ഉൾപ്പെട്ടാണ് ഇവരെ വേർപെടുത്തിയത്. സംഭവത്തിന് പിന്നാലെ, അറോറ വർത്തൂർ പൊലീസ് സ്റ്റേഷനിൽ തന്നെ ആക്രമണമിച്ചെന്ന് ആരോപിച്ച് പരാതി നൽകി.
എന്നാൽ, ആ സംഘത്തിലെ ഒരു സ്ത്രീ അറോറയ്‌ക്കെതിരെ എതിർ പരാതി നൽകിയതോടെ കാര്യം വീണ്ടും മാറി. പ്രദേശത്ത് നായ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തപ്പോൾ അറോറ തങ്ങളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അവർ ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കേസ് അന്വേഷിച്ച് വരികയാണ് പൊലീസ്.