
സത്യം വിജയിച്ചു; വിധി കേട്ട് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കെജ്രിവാൾ
|വലിയൊരു രാഷ്ട്രീയ ഗൂഢാലോചനായാണ് കേസെന്ന് കെജ്‍രിവാൾ
ഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്‍രിവാൾ. സത്യം വിജയിച്ചുവെന്ന് പറഞ്ഞ കെജ്‍രിവാൾ തന്നെ തന്നെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചതിനെക്കുറിച്ചും പരാമര്‍ശിച്ചു.
വലിയൊരു രാഷ്ട്രീയ ഗൂഢാലോചനായാണ് കേസെന്ന് അദ്ദേഹം പറഞ്ഞു. '' "ആം ആദ്മി പാർട്ടിയെ തകർക്കാൻ, ഞങ്ങളുടെ അഞ്ച് നേതാക്കളെ ജയിലിലടച്ചു. ഇന്ത്യൻ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ ഒരു മുഖ്യമന്ത്രിയെ പോലും വീട്ടിൽ നിന്ന് വലിച്ചിഴച്ച് ആറ് മാസം ജയിലിലടച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഏകദേശം രണ്ട് വർഷത്തോളം തടവിലാക്കി. കേസ് പൂർണമായും കെട്ടിച്ചമച്ചതാണ്," കെജ്‌രിവാൾ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
"ഞങ്ങളെ ഉപദ്രവിച്ചു. ടിവി ചാനലുകളിൽ ചർച്ചകൾ നടന്നു, കെജ്‌രിവാൾ അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം'' എന്ന് പറഞ്ഞുകൊണ്ട് മനീഷ് സിസോദിയയെ അദ്ദേഹം കണ്ണീരോടെ ആലിംഗനം ചെയ്തു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിൽ ഇരുവരും ഉൾപ്പെടെ 23 പേരെയും ഡൽഹി കോടതി വെറുതെവിട്ടു.
എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഫയൽ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ജൂൺ 26നാണ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഇഡി കേസിൽ ജൂലൈ 12ന് കെജ്‌രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.