
Photo| Special Arrangement
മതപരിവർത്തന ആരോപണം; ജമ്മു കശ്മീരിൽ ആൾക്കൂട്ടം ടൂറിസ്റ്റ് വാൻ ആക്രമിച്ചു
|കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടികാട്ടി എട്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ആൾക്കൂട്ടം ടൂറിസ്റ്റ് വാൻ ആക്രമിച്ചു. യാത്രക്കാർ മതപ്രഭാഷകരാണെന്നും മതപരിവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നുണ്ടെന്നുമുള്ള അഭ്യൂഹങ്ങളെ തുടർന്നാണിത്.
ആക്രമണത്തിൻ്റെ വീഡിയോ പുറത്തുവന്നു. വടികളുമായി നിരവധി പേർ വാഹനത്തിൻ്റെ അടുത്തേക്ക് നീങ്ങുന്നത് വീഡിയോയിൽ കാണാം. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വാനിന്റെ ഗ്ലാസ്സുകളും വിൻഡ്‌ഷീൽഡും ആൾക്കൂട്ടം അടിച്ചു തകർത്തു, ഡോറുകൾ ബലമായി വലിച്ചു തുറക്കുന്നതും, വാഹനത്തിനകത്തുള്ളവരെ ചവിട്ടുന്നതും വീഡിയോയിൽ കാണാം. മുഖം മൂടി ധരിച്ചായിരുന്നു ചിലർ അക്രമം അഴിച്ചുവിട്ടത്.
കേസിൽ മുഖ്യപ്രതിയായ രവീന്ദ്ര സിംഗ് തേലയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കും കൂട്ടാളികൾക്കുമെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ഒരു സബ് ഇൻസ്‌പെക്ടറെ കൂടാതെ ഏഴ് സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ (എസ്‌പിഒ) കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടികാട്ടി സസ്‌പെൻഡ് ചെയ്തു.