
ഉത്തരാഖണ്ഡിലെ ഹിമപാതം: മൂന്ന് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി; മരണം ഏഴായി
|കുടുങ്ങിയ 54 തൊഴിലാളികളികളിൽ ഒരാളെ മാത്രമാണ് കണ്ടെത്താനുള്ളത്
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വൻ ഹിമപാതത്തെ തുടര്‍ന്ന് കുടുങ്ങിയ തൊഴിലാളികളിൽ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ആകെ മരണം ഏഴായി. കുടുങ്ങിയ 54 തൊഴിലാളികളികളിൽ ഇനി ഒരാളെ മാത്രമാണ് കണ്ടെത്താനുള്ളത്. പുറത്ത് എത്തിച്ചവരിൽ ചിലരുടെ നില ഗുരുതരമാണ്.
200 ലധികം രക്ഷപ്രവർത്തകരെ കൂടാതെ വ്യോമസേനയുടെ ഏഴ് വിമാനവും ഡോഗ് സ്‌ക്വാഡും ചേർന്ന് സംയുക്തമായിട്ടാണ് തെരച്ചിൽ നടത്തിയത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപത്ത് നിന്നാണ് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കാലാവസ്ഥ അനുകൂലമായതിനാൽ ഇന്ന് രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലുള്ളവരെ ഹെലികോപ്റ്റർ മാർഗം ഐയിംസിലേക്ക് മാറ്റി. താൽക്കാലിക കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആയതിനാൽ അവർക്കായി ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് വൻ ഹിമപാതമുണ്ടായത്. ബിആര്‍ഒവിന്റെ ക്യാമ്പുകള്‍ക്ക് മുകളിലേക്ക് മഞ്ഞിടിഞ്ഞുവീഴുകയായിരുന്നു.