< Back
India
ചൈനീസ് പട്ടം മൂലമുള്ള മരണങ്ങൾ ഇനി കൊലപാതകമായി കണക്കാക്കും; നിരോധനം ഏർപ്പെടുത്തി യുപി സർക്കാർ
India

'ചൈനീസ് പട്ടം മൂലമുള്ള മരണങ്ങൾ ഇനി കൊലപാതകമായി കണക്കാക്കും'; നിരോധനം ഏർപ്പെടുത്തി യുപി സർക്കാർ

ലിസി. പി
|
5 Feb 2026 12:45 PM IST

സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്താനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്

ലഖ്‌നൗ: ചൈനീസ് പട്ടം നൂലുകൾക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആഥിത്യനാഥാണ് നിരോധനം പ്രഖ്യാപിച്ചത്. സംസ്ഥാനവ്യാപകമായി റെയ്ഡുകൾ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. ചൈനീസ് പട്ടം മൂലമുണ്ടാകുന്ന ഏതൊരു മരണവും ഇനി കൊലപാതകമായി കണക്കാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിരോധനം ഉണ്ടായിരുന്നിട്ടും ചൈനീസ് പട്ടങ്ങള്‍ ഇപ്പോഴും വിപണികളിൽ ലഭ്യമാണ്. ഇതിനെക്കുറിച്ച് അന്വേഷിക്കാനും റെയ്ഡുകൾ നടത്താനും യോഗി ആദിത്യനാഥ് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധ പട്ടങ്ങള്‍ വിൽക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാനമൊട്ടാകെ പ്രത്യേക റെയ്ഡ് നടത്തുമെന്നും സംസ്ഥാനവ്യാപകമായുള്ള നടപടി ഉന്നത തലത്തിൽ അവലോകനം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലഖ്‌നൗവില്‍ ബൈക്ക് ഓടിക്കുന്നതിനിടെ ചൈനീസ് പട്ടത്തിന്‍റെ ചരട് കഴുത്തിൽ കുടുങ്ങി കഴിഞ്ഞദിവസം യുവാവ് മരിച്ചിരുന്നു. കഴുത്തിലെ ധമനികള്‍ മുറിഞ്ഞ് രക്തം വാര്‍ന്നാണ് 33കാരനായ മുഹമ്മദ് ഷോയിബ് മരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്തുടനീളം സമാനമായ സംഭവങ്ങളിൽ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.

ഇന്ത്യയിൽ പട്ടത്തിനായി സാധാരണ നൂലാണ് ഉപയോഗിക്കാറ്. എന്നാൽ ചൈനയിൽ നൈലോണിനൊപ്പം ലോഹപ്പൊടിയും ഉപയോഗിക്കുന്നു. അരികുകൾ മൂർച്ചയുള്ളതാക്കാൻ ഗ്ലാസും ഇരുമ്പ് പൊടിയും ഇതിൽ കലർത്തുന്നുണ്ട്. ഇതാണ് പട്ടത്തിന്‍റെ ചരട് കഴുത്തില്‍ കുടുങ്ങിയുണ്ടാകുന്ന മരണങ്ങള്‍ക്ക് പ്രധാന കാരണം.

Similar Posts