< Back
India
ബാങ്ക് ലയനം;പുറത്തുവരുന്ന വാർത്തകളിൽ വ്യക്തതവരുത്തണമെന്ന് ബാങ്ക് ജീവനക്കാർ ; ധനകാര്യ മന്ത്രിക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്ര ജീവനക്കാരുടെ കത്ത്
India

ബാങ്ക് ലയനം;പുറത്തുവരുന്ന വാർത്തകളിൽ വ്യക്തതവരുത്തണമെന്ന് ബാങ്ക് ജീവനക്കാർ ; ധനകാര്യ മന്ത്രിക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്ര ജീവനക്കാരുടെ കത്ത്

Web Desk
|
19 Oct 2025 4:04 PM IST

ലയന നടപടികൾ ഈ സാമ്പത്തിക വർഷം അവസാനത്തോടെ ആരംഭിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം

ന്യുഡൽഹി: ബാങ്ക് ലയന വാർത്തകളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ജീവനക്കാർ ധനകാര്യമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കും എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ബാങ്കിലെ ജീവനക്കാരും ഉപഭോക്താക്കളും നിക്ഷേപകരും ഇത്തരം വാർത്തകളിൽ അസ്വസ്ഥരാണെന്നും ബാങ്ക് ഓഫ് മഹാരാഷ്ട്ര എംപ്ലോയീസ് ആൻഡ് ഓഫിസേഴ്‌സ് ഫെഡറേഷൻ അയച്ച കത്തിൽ പറയുന്നു. വിഷയത്തിൽ വ്യക്തത വരുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

രാജ്യത്ത് പൊതുമേഖലാ ബാങ്കുകൾക്കിടയിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ബാങ്കുകളിലൊന്നാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര. ലാഭ വളർച്ചയിലും വായ്പാവളർച്ചയിലും മറ്റു ബാങ്കുകളേക്കാൾ ഏറെക്കാലമായി ബഹുദൂരം മുന്നിലെത്താനും ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു. രാജ്യത്തെ പൊതുമേഖ ബാങ്കുകളുടെ എണ്ണം 12 ൽ നിന്ന് മൂന്നാക്കി ചുരുക്കാനുള്ള നടപടിയുടെ ഭാഗമായാണ് ലയനം നടപടികളിലേക്ക് കേന്ദ്രസർക്കർ നടക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, പഞ്ചാബ് നാഷ്ണൽ ബാങ്കുകൾ എന്നിവയിലേക്ക് മറ്റ് പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം. നിലവിൽ 12 പൊതുമേഖല ബാങ്കുകളാണ് രാജ്യത്തുള്ളത്. ലയന നടപടികൾ ഈ സാമ്പത്തിക വർഷം അവസാനത്തോടെ ആരംഭിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.

ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ് ബി ഐയിൽ ലയിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ,ഇന്ത്യൻ ബാങ്ക് എന്നിവയെ കനറാ ബാങ്കിലും ലയിപ്പിക്കും. ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയെ പഞ്ചാബ് നാഷ്ണൽ ബാങ്കിലായിരിക്കും ലയിപ്പിക്കുക. ഇതിന് മുമ്പ് പൊതുമേഖല ബാങ്കുകളുടെ ലയനം നടന്നത് 2020 ഏപ്രിൽ ഒന്നിനാണ്. ഓറിയന്റൽ ബാങ്ക് കോമേഴ്സ്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ പഞ്ചാബ് നാഷ്ണൽ ബാങ്കിലും സിൻഡിക്കേറ്റ് ബാങ്കിനെ കനറാ ബാങ്കിലും അലഹബാദ് ബാങ്കിനെ ഇന്ത്യൻ ബാങ്കിലും ആന്ധ്ര ബാങ്ക്, കോർപ്പറേഷ ബാങ്ക് എന്നിവയെ യൂനിയ ബാങ്കിലുമാണ് അന്ന് ലയിപ്പിച്ചത്.

ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ള രണ്ട് പൊതുമേഖല ബാങ്കുകളെങ്കിലും രാജ്യത്ത് ഉണ്ടാവുക എന്നതാണ് ലയത്തിനായി കേന്ദ്രസർക്കാർ പറയുന്ന ന്യായം. ആഗോള റാങ്കിങ്ങിൽ 43ാം സ്ഥാനത്താണ് എസ്ബിഐയുടെ സ്ഥാനം. 2025 മാർച്ചിലെ കണക്ക് പ്രകാരമുള്ള ആസ്തി 66.8 ലക്ഷം കോടിയാണ്. പഞ്ചാബ് നാഷനൽ ബാങ്കിന് 18.2 ലക്ഷം കോടി രൂപയുടെ ആസ്തിയും കനറാ ബാങ്കിന് 16.8 ലക്ഷം കോടി രൂപയുടെ ആസ്തിയുമുണ്ട്.

Similar Posts