< Back
India
സെക്യൂരിറ്റിയില്ല,ആകെയുള്ളത് രണ്ടു ജീവനക്കാർ മാത്രം;20 മിനിറ്റ് കൊണ്ട് ബാങ്കിൽ നിന്നും കൊള്ളയടിച്ചത് അഞ്ച് കോടിയുടെ സ്വർണാഭരണങ്ങള്‍
India

സെക്യൂരിറ്റിയില്ല,ആകെയുള്ളത് രണ്ടു ജീവനക്കാർ മാത്രം;20 മിനിറ്റ് കൊണ്ട് ബാങ്കിൽ നിന്നും കൊള്ളയടിച്ചത് അഞ്ച് കോടിയുടെ സ്വർണാഭരണങ്ങള്‍

ലിസി. പി
|
21 Jan 2026 11:54 AM IST

കവർച്ച ദൃശ്യങ്ങൾ അടങ്ങിയ ബാങ്കിലെ സിസിടിവി ഡിജിറ്റൽ വിഡിയോ റെക്കോർഡറും മോഷ്ടാക്കള്‍ കൊണ്ടുപോയെന്നും പൊലീസ് പറയുന്നു

ഭുവനേശ്വര്‍: ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലെ ബാങ്കിൽ തിങ്കളാഴ്ച ആയുധധാരികളായ കൊള്ളക്കാർ നടത്തിയത് കോടികളുടെ കവര്‍ച്ച. ബാർബിൽ പട്ടണത്തിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലാണ് കവർച്ച നടന്നത്.അഞ്ച് കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും മോഷ്ടാക്കള്‍ കൊണ്ടുപോയി. എന്നാല്‍ ഇവരെ തടയാനോ ചെറുത്ത് നില്‍ക്കാനോ ബാങ്കില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥരന്‍ പോലുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.ആകെ ബാങ്കിലുണ്ടായിരുന്നത് രണ്ട് ജീവനക്കാര്‍ മാത്രമായിരുന്നു. സ്വര്‍ണത്തിന് പുറമെ കവർച്ച ദൃശ്യങ്ങൾ അടങ്ങിയ ബാങ്കിലെ സിസിടിവി ഡിജിറ്റൽ വിഡിയോ റെക്കോർഡറും മോഷ്ടാക്കള്‍ കൊണ്ടുപോയെന്നും പൊലീസ് പറയുന്നു.

കവർച്ചക്കാർ തന്റെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി ലോക്കറിന്റെ താക്കോൽ ആവശ്യപ്പെട്ടെന്ന് ബ്രാഞ്ച് മാനേജർ പങ്കജ് കുമാർ ബൺവാൾ പറഞ്ഞു.ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ അവരെ ലോക്കർ റൂമിലേക്ക് കൊണ്ടുപോകേണ്ടിവന്നു. സ്വർണവും പണവും അടങ്ങിയ പാക്കറ്റുകൾ അവർ എടുത്തു കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിൽ സുരക്ഷാ ജീവനക്കാരുടെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുരക്ഷാ ജീവനക്കാരെ വിന്യസിക്കുന്നതിനെക്കുറിച്ച് ഹെഡ് ഓഫീസ് തീരുമാനമെടുക്കുന്നു എന്നായിരുന്നു മാനേജരുടെ മറുപടി.

അഞ്ചോ ആറോ അജ്ഞാതരായ അക്രമികൾ ബാങ്കിൽ അതിക്രമിച്ചു കയറി, തോക്കുകൾ ചൂണ്ടി ബാങ്ക് ജീവനക്കാരെയും ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കവര്‍ച്ച നടത്തി 20 മിനിറ്റിനുള്ളിൽ കള്ളന്മാര്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

ബാങ്ക് ജീവനക്കാർ പറയുന്നതനുസരിച്ച് "ഉച്ചയ്ക്ക് 1:55 നും 2:15 നും ഇടയിലാണ് കവർച്ച നടന്നത്.പ്രതികൾ ഹിന്ദിയിലും ഒഡിയയിലും സംസാരിച്ചിരുന്നു. ബാങ്ക് ജീവനക്കാർ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചതായി ബാർബിൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ-ഇൻ-ചാർജ് അശോക് കുമാർ നായക് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കവർച്ചക്കാർ ജാർഖണ്ഡിൽ നിന്നോ ബിഹാറിൽ നിന്നോ ഉള്ളവരാണെന്ന് സംശയിക്കുന്നതായും ബ്രാഞ്ചിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും, സുരക്ഷാ സംവിധാനങ്ങളില്ലെന്ന കാര്യം വരെ അവര്‍ക്ക് അറിയാമായിരുന്നെന്നും പൊലീസ് പറഞ്ഞു.

Similar Posts