
PHOTO|FPJ
ബിഹാര്‍ പോളിങ് ബൂത്തില്‍; എസ്ഐആര്‍ നടപ്പിലാക്കിയ ശേഷമുള്ള ആദ്യ വോട്ടെടുപ്പ്
|ആദ്യ ഘട്ടത്തിൽ വിധിയെഴുതുന്നത് 121 മണ്ഡലങ്ങൾ...
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളാണ് ജനവിധിക്കായി ബൂത്തിലെത്തുന്നത്. തേജസ്വി യാദവും സാമ്രാട്ട് ചൗധരിയും ഉൾപ്പെടെയുള്ള പ്രമുഖർ ഇന്ന് ജനവിധി തേടുന്നുണ്ട്.
ഒരുമാസം നീണ്ട കാടടച്ച് പ്രചാരണം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഭരണത്തുടർച്ച എന്നിവയ്ക്ക് എൻഡിഎ ഊന്നൽ നൽകിയപ്പോൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും സാമ്പത്തിക ആശ്വാസവും വോട്ട് കൊള്ളയും പ്രധാന വിഷയമാക്കിയായിരുന്നു മഹാസഖ്യത്തിന്റെ പ്രചാരണം.
തേജ് പ്രതാപ് യാദവ്, മിതാലി താക്കൂർ ഉൾപ്പെടെയുള്ളവരാണ് ആദ്യഘട്ട മത്സരത്തിലെ പ്രധാന താരനിര. ആദ്യഘട്ട മണ്ഡലങ്ങളിൽ പരമാവധി സീറ്റുറപ്പിക്കാനാണ് മുന്നണികളുടെ ശ്രമം. 2020ൽ 121 സീറ്റുകളിൽ 61 ഇടത്ത് മഹാസഖ്യം വിജയിച്ചിരുന്നു. മഹാസഖ്യം അധികാരത്തിൽ എത്തിയാൽ മുകേഷ് സഹാനി അടക്കം നാല് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന. പതിനൊന്നാം തിയതിയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.പതിനാലിന് വോട്ടെണ്ണലും നടക്കും.