
Photo| Facebook
ബിഹാറിൽ ഇന്ന് നിശബ്ദ പ്രചാരണം; ആദ്യഘട്ട വോട്ടെടുപ്പ് നാളെ
|വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ നിശബ്ദ പ്രചാരണത്തിന്‍റെ തിരക്കിലാണ് ഇന്ന് നേതാക്കൾ
പറ്റ്ന: ബിഹാറിൽ ഇന്ന് നിശബ്ദ പ്രചാരണം. 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ ഉൾപ്പെടെയുള്ള നേതാക്കളാണ് ജനവിധി തേടുന്നത്.
വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ നിശബ്ദ പ്രചാരണത്തിന്‍റെ തിരക്കിലാണ് ഇന്ന് നേതാക്കൾ. വീടുകൾ കയറിയുള്ള പ്രചാരണങ്ങളിൽ ജനകീയ പ്രഖ്യാപനങ്ങളിൽ ഊന്നിയാണ് പ്രചാരണം മുന്നോട്ടുപോകുന്നത്. ബിജെപിയുടെയും കോൺഗ്രസിന്‍റെയും താര പ്രചാരകർ സംസ്ഥാനത്ത് തുടരുകയാണ്.
തേജ് പ്രതാപ് യാദവ്, മിതാലി താക്കൂർ, ഉൾപ്പെടെയുള്ളവരാണ് ആദ്യഘട്ട മത്സരത്തിലെ പ്രധാന താരനിര. ആദ്യഘട്ട മണ്ഡലങ്ങളിൽ പരമാവധി സീറ്റുറപ്പിക്കാനാണ് മുന്നണികളുടെ ശ്രമം. 2020ൽ 121 സീറ്റുകളിൽ 61 ഇടത്ത് മഹാസഖ്യം വിജയിച്ചിരുന്നു. വോട്ടെടുപ്പ് ദിവസം പ്രതിപക്ഷ പ്രവർത്തകരെ വീട്ടിൽ തടയണമെന്ന പരാമർശത്തിൽ ജെഡിയു നേതാവും കേന്ദ്ര മന്ത്രിയുമായ ലല്ലൻ സിങ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് വിശദീകരണം നൽകും.
മന്ത്രിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മഹാസഖ്യം അധികാരത്തിൽ എത്തിയാൽ മുകേഷ് സഹാനി അടക്കം നാല് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ആർജെഡിക്കും കോൺഗ്രസിനുമിടയിൽ ശത്രുതയെന്ന പ്രധാനമന്ത്രിയുടെ പരാമർശം കൂടുതൽ ചർച്ചയാക്കുകയാണ് എൻഡിഎ.