< Back
India
ബിഹാർ കരട് വോട്ടർ പട്ടിക: കോൺഗ്രസ് നൽകിയ 89 ലക്ഷം പരാതികൾ തള്ളിയെന്ന് പവൻ ഖേര
India

ബിഹാർ കരട് വോട്ടർ പട്ടിക: കോൺഗ്രസ് നൽകിയ 89 ലക്ഷം പരാതികൾ തള്ളിയെന്ന് പവൻ ഖേര

Web Desk
|
1 Sept 2025 12:34 PM IST

വോട്ടർപട്ടിക പരിഷ്കരിക്കുന്ന ഇലക്ഷൻ കമ്മിഷന്റെ ഉദ്ദേശ്യശുദ്ധിയിൽത്തന്നെ സംശയമുണ്ടെന്നും പട്ടിക പുതുക്കൽനടപടി വീണ്ടും നടത്തണമെന്നും പവന്‍ ഖേര

പറ്റ്ന: ബിഹാറിലെ കരട് വോട്ടർ‌പട്ടികയുമായി ബന്ധപ്പെട്ട് പാർട്ടി ബൂത്തുതല ഏജന്റുമാർ നൽകിയ 89 ലക്ഷം പരാതികൾ തള്ളിക്കളഞ്ഞെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. വ്യക്തികളുടെ പരാതികൾ മാത്രമേ സ്വീകരിക്കൂവെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയതെന്നും പവന്‍ ഖേര ആരോപിച്ചു.

വോട്ടർപട്ടിക പരിഷ്കരിക്കുന്ന ഇലക്ഷൻ കമ്മിഷന്റെ ഉദ്ദേശ്യശുദ്ധിയിൽത്തന്നെ സംശയമുണ്ടെന്നും പട്ടിക പുതുക്കൽനടപടി വീണ്ടും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''ഞങ്ങളുടെ ബൂത്ത് ലെവൽ ഓഫീസർമാർ നൽകിയ മുഴുവൻ പരാതികളും അപ്പോൾത്തന്നെ തള്ളിക്കളഞ്ഞു. വ്യക്തികളുടെ പരാതികൾ മാത്രമേ സ്വീകരിക്കൂ, പാർട്ടികളുടേത്‌ സ്വീകരിക്കില്ലെന്നായിരുന്നു കമ്മിഷന്റെ നിലപാട്’’ -ഖേര പറഞ്ഞു. അതേസമയം കോൺഗ്രസിൽനിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ബിഹാറിലെ മുഖ്യ ഇലക്ഷൻ കമ്മിഷണർ ആവർത്തിച്ചു.

'ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും പരാതികളൊന്നും വരുന്നില്ലെന്നും സ്വന്തം നിലയ്ക്കാൻണ് കമ്മീഷൻ വാർത്തകൾ ശേഖരിച്ചുകൊണ്ടിരിക്കുന്നത് എന്നുമാണ് അവര്‍ പറയുന്നത്. സത്യം എന്തെന്നാൽ, എസ്‌ഐആറിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് 89 ലക്ഷം പരാതികൾ ഇസിക്ക് സമർപ്പിച്ചിട്ടുണ്ട്'- പവൻ ഖേര പറഞ്ഞു. ഞങ്ങളുടെ ബി‌എൽ‌എമാർ പരാതി നൽകാൻ പോയപ്പോള്‍ അത് നിരസിച്ചു. വ്യക്തികൾക്ക് മാത്രമേ പരാതികൾ സ്വീകരിക്കാൻ കഴിയൂ എന്നും രാഷ്ട്രീയ പാർട്ടികൾക്ക് കഴിയില്ലെന്നുമാണ് ബൂത്ത് ഏജന്റുമാരോട് കമ്മീഷൻ പറഞ്ഞത്''- അദ്ദേഹം പറഞ്ഞു.

''നൂറിലധികം പേരുകൾ ഒഴിവാക്കിയ ആകെ ബൂത്തുകളുടെ എണ്ണം 20,368 ആണ്. 200 ൽ അധികം പേരുകൾ നീക്കം ചെയ്ത ബൂത്തുകളുടെ എണ്ണം 1,988 ആണ്. 7,613 ബൂത്തുകളിൽ 70 ശതമാനത്തിലധികം സ്ത്രീകളുടെ പേരുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും''- അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 90,540 ബൂത്തുകളിൽ നിന്നായി 65 ലക്ഷം വോട്ടർമാരുടെ പേരുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നാണ് പവന്‍ ഖേര പറയുന്നത്.

Similar Posts