
മധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ ജിതു പട്വാരി Photo- PTI
'ഹിന്ദു-മുസ്‌ലിം പ്രശ്‌നങ്ങളിലാണ് ബിജെപിയുടെ ശ്രദ്ധ, കഫ്‌സിറപ്പ് മരണങ്ങളിൽ ആരാണ് ഉത്തരവാദി'; മധ്യപ്രദേശ് സർക്കാറിനെതിരെ കോൺഗ്രസ്
|''കുട്ടികളുടെ മരണം സിറപ്പ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടും, സർക്കാർ അക്കാര്യം മറച്ചുവെക്കുകയും ഉത്സവങ്ങൾ ആഘോഷിക്കുകയുമാണ്''
ഭോപാൽ: മധ്യപ്രദേശിലെ കോൾഡ്രിഫ് കഫ്‌സിറപ്പ് മരണത്തിൽ ബിജെപി സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. 20 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ആരോഗ്യമന്ത്രി രാജിവെക്കണമെന്നും കേസ് സിബിഐക്ക് വിടണമെന്നും മധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ ജിതു പട്വാരി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഡ്രഗ് കൺട്രോളർക്കും മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർക്കുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണം. കുട്ടികളുടെ മരണം സിറപ്പ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടും, സർക്കാർ അക്കാര്യം മറച്ചുവെക്കുകയും ഉത്സവങ്ങൾ ആഘോഷിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത കമ്പനിയുടെ ഉടമയ്ക്ക് വധശിക്ഷ നൽകണം. പക്ഷേ എന്തിനാണ് ഡ്രഗ് കൺട്രോളറെ കേസില്‍ നിന്ന് ഒഴിവാക്കുന്നത്. ആരാണ് പ്രധാന കുറ്റവാളി? എന്തുകൊണ്ടാണ് ആരോഗ്യമന്ത്രി അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകുന്നത്? അതിനർത്ഥം അഴിമതി ഉണ്ടായിരുന്നു എന്നാണ്''- ജിതു പട്വാരി വ്യക്തമാക്കി.
''സർക്കാർ രേഖകൾ പ്രകാരം, ഒരു മാസത്തിനുള്ളിൽ ഈ സിറപ്പിന്റെ 157 കുപ്പികളാണ് വിറ്റത്. ഹിന്ദു-മുസ്‌ലിം പ്രശ്നങ്ങൾ ഉന്നയിച്ചും കോൺഗ്രസിനെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചുമൊക്കൊയണ് ബിജെപി വോട്ട് വാങ്ങുന്നത്. സംസ്ഥാന ഡ്രഗ് കൺട്രോളറെ അറസ്റ്റ് ചെയ്യണം, അയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തണം. ഉത്തരവാദിത്തം സംസ്ഥാന ആരോഗ്യമന്ത്രി ഏറ്റെടുത്ത് രാജിവയ്ക്കണം. അദ്ദേഹം രാജിവയ്ക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ പിരിച്ചുവിടണം''- അദ്ദേഹം വ്യക്തമാക്കി.
അതേസമയം കുട്ടികളുടെ മരണത്തില്‍ പ്രതിരോധത്തിലായ ബിജെപി, തമിഴ്‌നാട് സർക്കാരിനെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. അന്വേഷണത്തില്‍ തമിഴ്നാട് സർക്കാർ വേണ്ടത്ര സഹകരണം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് ആരോപിച്ചിരുന്നു.