< Back
India
ബി.ജെ.പി നേതാവ് പ്രഗ്യാ സിങ് താക്കൂറിന് കോവിഡ്
India

ബി.ജെ.പി നേതാവ് പ്രഗ്യാ സിങ് താക്കൂറിന് കോവിഡ്

ijas
|
31 Jan 2022 11:10 AM IST

ഗോമൂത്രം ശ്വാസകോശ അണുബാധകൾക്കും കൊറോണ വൈറസിനും എതിരെ സംരക്ഷണം നൽകുമെന്ന് കഴിഞ്ഞ വർഷം പ്രഗ്യാ സിങ് താക്കൂർ പറഞ്ഞിരുന്നു

ബി.ജെ.പി നേതാവും എം.പിയുമായ പ്രഗ്യാ സിങ് താക്കൂറിന് കോവിഡ് സ്ഥിരീകരിച്ചു. പ്രഗ്യാ സിങ് തന്നെയാണ് കോവിഡ് ബാധിതയായ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൊറോണ ടെസ്റ്റ് റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നതായും കോവിഡ് സ്ഥിരീകരിച്ചതായും പറഞ്ഞ പ്രഗ്യാ സിങ് നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും വ്യക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസമായി നേരിട്ട് ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കോവിഡ് ടെസ്റ്റ് നടത്തണമെന്നും അവര്‍ ട്വിറ്റര്‍ പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ഗോമൂത്രം ശ്വാസകോശ അണുബാധകൾക്കും കൊറോണ വൈറസിനും എതിരെ സംരക്ഷണം നൽകുമെന്ന് കഴിഞ്ഞ വർഷം പ്രഗ്യാ സിങ് താക്കൂർ പറഞ്ഞിരുന്നു. തനിക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഗോമൂത്രം എല്ലാ ദിവസവും താന്‍ കുടിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. കോവിഡിന് മറ്റൊരു മരുന്നും കഴിക്കേണ്ട ആവശ്യമില്ലെന്നും തനിക്ക് കോവിഡ് വൈറസ് ഇതുവരെ വന്നിട്ടില്ലെന്നും പ്രഗ്യാ സിങ് പറഞ്ഞിരുന്നു. 2019 ൽ, മറ്റൊരു അഭിമുഖത്തിൽ, ഗോമൂത്രം കഴിക്കുന്നത് തന്‍റെ കാൻസർ ഭേദമാക്കാൻ സഹായിച്ചതായും അത് ഏറ്റവും വലിയ ആരോഗ്യ നേട്ടമാണെന്നും അവകാശപ്പെട്ടിരുന്നു.

2008ൽ 10 പേരുടെ മരണത്തിനും നിരവധി പേരുടെ പരിക്കിനുമിടയാക്കിയ മലേഗാവ് സ്‌ഫോടനക്കേസിൽ കുറ്റാരോപിതരിൽ ഒരാളാണ് പ്രഗ്യാ സിങ് താക്കൂർ. കേസിൽ ജയിലിൽ കഴിയുകയായിരുന്ന പ്രഗ്യയ്ക്ക് 2017ലാണ് ആരോഗ്യനില മോശമാണെന്ന് കാണിച്ച് എൻ.ഐ.എ കോടതി ജാമ്യമനുവദിച്ചത്. ഇതിനുശേഷം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭോപ്പാൽ മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെ 3.6 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് പ്രഗ്യ പരാജയപ്പെടുത്തി.

Similar Posts