< Back
India
‘50 രൂപക്ക് ഹിന്ദു തിരിച്ചറിയൽ കാർഡ്; ബംഗാളിൽ മതുവകൾക്ക് ബിജെപി മന്ത്രിയുടെ നേതൃത്വത്തിൽ ഹിന്ദു കാർഡ് വിതരണം

ഹിന്ദു കാർഡ് വിതരണം ചെയ്യുന്ന ക്യാമ്പ് | Photo: The Wire

India

‘50 രൂപക്ക് ഹിന്ദു തിരിച്ചറിയൽ കാർഡ്'; ബംഗാളിൽ മതുവകൾക്ക് ബിജെപി മന്ത്രിയുടെ നേതൃത്വത്തിൽ ഹിന്ദു കാർഡ് വിതരണം

Web Desk
|
30 Oct 2025 12:20 PM IST

പൗരത്വം ലഭിക്കാൻ സഹായിക്കുമെന്ന അവകാശവാദത്തോടെയാണ് 'ഹിന്ദു കാർഡുകൾ' വിതരണം ചെയ്യുന്നതെന്ന് 'ദി വെയറിന്റെ' റിപ്പോർട്ടിൽ പറയുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മതുവ സമുദായത്തിലെ കുടിയേറ്റക്കാരെ സംരക്ഷിക്കാൻ ബിജെപി എംപിയും കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രിയുമായ സന്താനു താക്കൂർ നടപ്പാക്കുന്ന ഒരു 'ഹിന്ദു കാർഡ്' പദ്ധതി വിവാദമായിരിക്കുന്നു. 50 രൂപ മാത്രം വാങ്ങി മതുവ സമുദായത്തിലുള്ള ആളുകൾക്ക് 'ഹിന്ദു കാർഡ്' നൽകുന്നതായി 'ദി വയർ' റിപ്പോർട്ട്. ഓരോ അപേക്ഷകനും 50 രൂപയോ 100 രൂപയോ നൽകി, രണ്ട് ഫോട്ടോകൾ സമർപ്പിച്ചാൽ തിരിച്ചറിയൽ കാർഡ് നൽകുന്നു.

'ആദ്യം ഞങ്ങൾ ഒരു മതുവ മഹാസംഘ യോഗ്യതാ കാർഡ് ഉണ്ടാക്കുന്നു. തുടർന്ന് ആധാറും ഫോട്ടോഗ്രാഫുകളും ഉപയോഗിച്ച് ഒരു മാസത്തിനുള്ളിൽ ഒരു ഹിന്ദു തിരിച്ചറിയൽ കാർഡ് നൽകുന്നു.' ബിജെപി ജില്ലാ വൈസ് പ്രസിഡന്റും മതുവ മഹാസംഘ നേതാവുമായ ബിനോയ് ബിശ്വാസ് 'ദി വയറിനോട്' പറഞ്ഞു.

ബിജെപി മന്ത്രിയായ ശാന്തനു താക്കൂറും സഹോദരൻ സുബ്രതയും നയിക്കുന്ന ഓൾ ഇന്ത്യ മതുവ മഹാസംഘമാണ് ഈ ക്യാമ്പ് നടത്തുന്നത്. രണ്ടുപേരും ഇതിനെ മതുവ കാർഡ് എന്ന് വിളിക്കുകയും കാർഡുകൾ ഉടമകളുടെ ഹിന്ദു ഐഡന്റിറ്റി തെളിയിക്കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. 'ഇവിടെ ഹിന്ദു തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്നു. ഈ കാർഡ് ഉപയോഗിച്ച്, പൗരത്വ ഭേദഗതി നിയമത്തിന് കീഴിലും ഇന്ത്യൻ പൗരത്വത്തിനും അപേക്ഷിക്കുന്നത് എളുപ്പമാകും.' ക്യാമ്പിൽ അനൗൺസ് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

'ഒരു കേന്ദ്ര മന്ത്രിയുടെ പേരിലാണ് ഇത് വിതരണം ചെയ്യുന്നത് എന്നതിനാൽ ഈ കാർഡ് ഞങ്ങളുടെ കവചമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.' ഗോപാൽനഗറിൽ നിന്നുള്ള ഷെഫാലി മൊണ്ടൽ എന്ന സ്ത്രീ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

'ഞങ്ങളുടെ ആളുകൾ ഇന്ത്യയിലും ബംഗ്ലാദേശിലും വ്യാപിച്ചുകിടക്കുന്നു. ഞങ്ങൾ അവർക്ക് ഒരു തിരിച്ചറിയൽ രേഖയായി ഒരു മതുവ കാർഡ് നൽകുന്നു. തുടർന്ന് ഹിന്ദു കാർഡ് അവരുടെ മതം സാക്ഷ്യപ്പെടുത്തുന്നു.' സുബ്രത താക്കൂർ ദി വയറിനോട് പറഞ്ഞു. ഇതിനകം ആയിരക്കണക്കിന് ആളുകൾ ക്യാമ്പിലൂടെ ഹിന്ദു കാർഡ് സ്വന്തമാക്കിയിട്ടുണ്ട്. 'നേരത്തെ സി‌എ‌എയെക്കുറിച്ച് പലരും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ, ആളുകൾ അവരുടെ വോട്ടവകാശം നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഇത്രയും തിരക്ക് കാണുന്നത്.' സുബ്രത താക്കൂർ കൂട്ടിച്ചേർത്തു. 'ആദ്യം, ഞങ്ങൾ ഒരു മതുവ മഹാസംഘ യോഗ്യതാ കാർഡ് ഉണ്ടാക്കുന്നു. തുടർന്ന്, ആധാറും ഫോട്ടോഗ്രാഫുകളും ഉപയോഗിച്ച് ഒരു മാസത്തിനുള്ളിൽ ഒരു ഹിന്ദു തിരിച്ചറിയൽ കാർഡ് നൽകും.' ബിജെപി നേതാവ് പറഞ്ഞു.

പത്തൊൻപതാം നൂറ്റാണ്ടിൽ ബംഗ്ലാദേശിൽ നിന്ന് കുടിയേറി പശ്ചിമ ബംഗാളിലെ ജില്ലകളിൽ സ്ഥിരതാമസമാക്കിയ രണ്ടാമത്തെ വലിയ പട്ടികജാതി വിഭാഗമാണ് മതുവ സമുദായം. 2019ലെ പൗരത്വ ഭേദഗതി നിയമം (സിഎഎ) അവർക്ക് സംരക്ഷണം നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നെങ്കിലും പലരും ഇപ്പോഴും രേഖകളുടെ അഭാവത്തിൽ പൗരത്വം തെളിയിക്കാൻ കഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് 'ഹിന്ദു കാർഡ്' പദ്ധതി ആരംഭിച്ചത്.


Similar Posts