< Back
India
മുസ്‌ലിംകളുടെ വോട്ടവകാശം എടുത്തുകളയും; വിവാദ  പ്രസംഗം നടത്തിയ  ബി.ജെ.പി എം.എൽ.എ ക്കെതിരെ  ബിഹാർ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
India

മുസ്‌ലിംകളുടെ വോട്ടവകാശം എടുത്തുകളയും; വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി എം.എൽ.എ ക്കെതിരെ ബിഹാർ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം

Web Desk
|
28 Feb 2022 3:19 PM IST

എം.എൽ.എയുടെ സസ്‌പെൻഷൻ ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി നിന്നു

ഇന്ത്യയിൽ താമസിക്കുന്ന മുസ്‌ലിംകളുടെ വോട്ടവകാശം എടുത്തുകളയണമെന്നും അവരെ രണ്ടാംതരം പൗരന്മാരായി കണക്കാക്കണമെന്നും വിവാദ പ്രസംഗം നടത്തിയ ബിഹാർ ബി.ജെ,പി എം.എഎൽ.എ ഹരിഭൂഷൺ ഠാക്കൂർ ബച്ചൗളിനെതിരെ ബിഹാർ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം.

രാവിലെ 11 മണിക്ക് ചേർന്ന ബിസിനസ്സ് ഉപദേശക സമിതി യോഗത്തിൽ തുടക്കം തന്നെ എം.എൽ.എ യുടെ സസ്‌പെൻഷൻ ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി നിന്നു.

സ്പീക്കർ വിജയ് കുമാർ സിൻഹയുടെ അഭ്യർഥനപ്രകാരം പ്രതിപക്ഷ എം.എൽ.എമാർ അവരുടെ ഇരിപ്പിടങ്ങളിലേക്ക് തിരിച്ചു വന്നു. ബച്ചൗളിന്റെ പ്രസംഗത്തിന് പുറമേ ജെ.ഡി.യു പ്രവർത്തകനെ പശു സംരക്ഷണ പ്രവർത്തകർ മർദിച്ച വിഷയവും പ്രതിപക്ഷം ഉയർത്തിക്കാട്ടി.

പാർലമെന്ററി കാര്യ മന്ത്രി വിജയ് കുമാർ ചൗധരി സർക്കാരിന് വേണ്ടി മറുപടി നൽകി. എന്നിരുന്നാലും, പ്രതിപക്ഷ അംഗങ്ങൾ അതൃപ്തി പ്രകടിപ്പിക്കുകയും യോഗത്തിൽ നിന്നിറങ്ങിപ്പോവുകയും ചെയ്തു.

തിങ്കളാഴ്ചയാണ് മുസ്ലിം സമുദായത്തിന്റെ വോട്ടവകാശം എടുത്തുകളയണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള വിവാദ പ്രസംഗം ഹരിഭൂഷൺ ഠാക്കൂർ നടത്തിയത്.

''1947-ൽ മതത്തിന്റെ പേരിൽ രാജ്യം വിഭജിച്ച് അവർക്ക് മറ്റൊരു രാജ്യം നൽകിയതാണ്. അവർ ആ രാജ്യത്തേക്ക് പോകണം. അവർ ഇവിടെയാണ് താമസിക്കുന്നതെങ്കിൽ, അവരുടെ വോട്ടവകാശം പിൻവലിക്കണമെന്ന് ഞാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. അവർക്ക് (മുസ്ലിംകൾക്ക്) ഇന്ത്യയിൽ രണ്ടാം തരം പൗരന്മാരായി ജീവിക്കാം'', എന്നായിരുന്നു ഹരിഭൂഷൺ ഠാക്കൂർ പറഞ്ഞത്.

മുസ്ലീങ്ങൾ രാജ്യത്ത് ഐഎസ്ഐയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള അജണ്ടയിലാണ് അവർ പ്രവർത്തിക്കുന്നതെന്നും ബി ജെ പി എം എൽ എ ആരോപിച്ചു. ഈ രാജ്യത്ത് മുസ്ലിംകൾ ന്യൂനപക്ഷമല്ലെന്ന് പറഞ്ഞ ഹരിശങ്കർ ഭരണഘടനയിൽ ന്യൂനപക്ഷമെന്ന വാക്ക് ഇല്ലെന്നും പറഞ്ഞു.

ഇന്ത്യൻ പൗരത്വത്തെക്കുറിച്ച് ഠാക്കൂറിന് യാതൊരു അറിവും ഇല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നതെന്ന് പറഞ്ഞ് ജെ ഡിയു രംഗത്ത് വന്നിരുന്നു.

മറ്റൊരു സഖ്യകക്ഷിയായ ഹിന്ദു അവാം മോർച്ചയും എം എൽ എയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. എം എൽ എയ്ക്ക് മാനസിക പ്രശ്‌നം ഉണ്ടെന്നാണ് തോന്നുന്നത് എന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും എച്ച്എഎം വക്താവ് ഡാനിഷ് റിസ്വാൻ പറഞ്ഞു.

നേരത്തേ മുസ്ലീങ്ങൾ വന്ദേ മാതരം സഭയിൽ പാടാൻ തയ്യാറായില്ലേങ്കിൽ അവർക്കെതിരെ നടപടിയെടുക്കണമെന്ന് ഹരിശങ്കർ ആവശ്യപ്പെട്ടിരുന്നു.

അതേസമയം എം എൽ എയെ തള്ളി ബി ജെ പിയും രംഗത്തെത്തിയിരുന്നു. തികച്ചും അനാവശ്യമായ പ്രതികരണമാണ് എം എൽ എയിൽ നിന്നുണ്ടായതെന്ന് ബി ജെ പി ദേശീയ വക്താവ് ഗുരു പ്രകാശ് പസ്വാൻ പ്രതികരിച്ചു. ജാതി മത ഭേദമന്യേ എല്ലാ ജനങ്ങൾക്കും സഹായങ്ങൾ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പസ്വാൻ പറഞ്ഞു.

സംഭവത്തിൽ എംഎൽഎയ്ക്ക് ബി ജെ പി നേതൃത്വം കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.


Similar Posts